ആയിരത്തോളം വര്‍ഷം പഴക്കമുള്ള ആശ്രമ സമുച്ചയത്തില്‍ നിന്ന് തീയും പുകപടലങ്ങളും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കത്തീഡ്രലിന്റെ മേല്‍ക്കൂരയുടെഭാഗത്ത് അഗ്‌നി പടര്‍ന്നു. 

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിന് നേര്‍ക്ക് റഷ്യ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ചരിത്രപ്രസിദ്ധമായ കീവ് പെചെര്‍സ്‌ക് ലാവ്‌റ ആശ്രമ സമുച്ചയത്തിന് തീപിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ വ്യോമാക്രമണത്തില്‍ കീവില്‍ മാത്രം നാല് പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആയിരത്തോളം വര്‍ഷം പഴക്കമുള്ള ആശ്രമ സമുച്ചയത്തില്‍ നിന്ന് തീയും പുകപടലങ്ങളും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശ്രമത്തിലെ പ്രധാന ആരാധനാലയമായ ഡോര്‍മിഷന്‍ കത്തീഡ്രലിന്റെ ഗോപുരങ്ങള്‍ക്കും താഴികക്കുടങ്ങള്‍ക്കും താഴെനിന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം നടത്തുന്നതായി യുക്രെയ്ന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. കത്തീഡ്രലിന്റെ മേല്‍ക്കൂരയുടെ ഭാഗത്ത് അഗ്‌നി പടര്‍ന്നു. സമീപത്തെ നാഷണല്‍ കള്‍ച്ചറല്‍ ആന്‍ഡ് മ്യൂസിയം കോംപ്ലക്‌സ് കെട്ടിടത്തിന്റെ ഭാഗവും അഗ്‌നിക്കിരയായി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. 611 ദീര്‍ഘദൂര ഡ്രോണുകളും 70 മിസൈലുകളുമാണ് റഷ്യന്‍ സേന യുക്രെയ്‌ന് നേരെ തൊടുത്തത്. ആക്രമണത്തെത്തുടര്‍ന്ന് കീവിന്റെ വടക്കന്‍ മേഖലയിലെ 140,000 വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു. വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, പ്രതിരോധ-വ്യവസായ സമുച്ചയങ്ങളെ ലക്ഷ്യമാക്കിയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.

പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ കീവ് പെചെര്‍സ്‌ക് ലാവ്‌റ യുക്രെയ്‌നിലെ ഏറ്റവും വലിയ ആത്മീയ-സാംസ്‌കാരിക കേന്ദ്രവും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമാണ്. ഭൂഗര്‍ഭ ഗുഹകളും പള്ളികളും അടങ്ങുന്ന ഈ സമുച്ചയത്തെ 'യുക്രെയ്‌നിയന്‍ കലയുടെ മാസ്റ്റര്‍പീസ്' എന്നാണ് യുനെസ്‌കോ വിശേഷിപ്പിക്കുന്നത്. ഈ ഗുഹകളില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അടക്കം ചെയ്തിട്ടുണ്ട്.

2023-ല്‍ ഈ ആശ്രമത്തെ 'അപകടത്തിലായ ലോക പൈതൃക പട്ടികയില്‍' യുനെസ്‌കോ ഉള്‍പ്പെടുത്തിയിരുന്നു. ആക്രമണം ക്രിസ്ത്യന്‍ സംസ്‌കാരത്തിന് നേരെ റഷ്യ നടത്തിയതില്‍ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

നാല് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ ഈ ക്രൂരമായ ആക്രമണമെന്ന് സെലന്‍സ്‌കി ചൂണ്ടിക്കാണിച്ചു. ഞായറാഴ്ച ട്രംപും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.