തായ്‍വാനും നേപ്പാളിനും ശേഷം സ്വവർ​ഗ വിവാഹം നിയമപരമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്.

ബാങ്കോക്ക്: തായ്‌ലൻഡിൽ സ്വവർ​ഗ, ട്രാൻസ്ജെൻഡർ വിവാഹങ്ങൾ നിയമ വിധേയമാക്കിയതോടെ വിവാഹിതരായി ആയിരക്കണക്കിന് ദമ്പതികൾ. നിയമം പ്രാബല്യത്തിൽ വന്നതോടെ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ എൽജിബിടിക്യു ദമ്പതികൾക്കും വിവാഹം രജിസ്റ്റർ ചെയ്യാം. തായ്‍വാനും നേപ്പാളിനും ശേഷം സ്വവർ​ഗ വിവാഹം നിയമപരമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്.

കഴിഞ്ഞ ജൂണിൽ നടന്ന പാർലമെന്‍റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയും ചെയ്തു. എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കാൻ കഴിയും. അനന്തരാവകാശവും നൽകും. നിയമ പ്രകാരം ലെസ്ബിയൻ ദമ്പതികളായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോൺ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച ആയിരക്കണക്കിന് ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനെത്തി.

തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായവരിൽ ഉൾപ്പെടുന്നു. ഇവർക്ക് വിവാഹ സർട്ടിഫിക്കറ്റ് കൈമാറി. 'ദശകങ്ങളോളം പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെ'ന്ന് ഇരുവരും പറഞ്ഞു. 

നെതർലന്‍റ്സ്, ബെൽജിയം, സ്പെയിൻ, കാനഡ, ദക്ഷിണാഫ്രിക്ക, നോർവെ, സ്വീഡൻ, പോർച്ചുഗൽ, ഐസ്ലന്‍റ്, അർജന്‍റീന, ഡെന്മാർക്ക്, ബ്രസീൽ, ഫ്രാൻസ്, യുറുഗ്വെ, ന്യൂസിലന്‍റ്, ലക്സംബർഗ്, അയർലന്‍റ്, കൊളെബിയ, ഫിൻലന്‍റ്, മാൾട്ട, ജർമനി തുടങ്ങി നിരവധി രാജ്യങ്ങൾ സ്വവർഗ വിവാഹത്തിന് അനുമതി നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം