നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യ ഇത്തരം ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും, അത്തരം ശ്രമങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് തന്നെ അത് ദോഷകരമായി ഭവിക്കുമെന്നും പുടിൻ
സെന്റ് പീറ്റേഴ്സ്ബർഗ്: ഇന്ത്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനോ ഭീഷണികൾ ഉയർത്താനോ ശ്രമിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യ ഇത്തരം ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും, അത്തരം ശ്രമങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് തന്നെ അത് ദോഷകരമായി ഭവിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും സ്വതന്ത്രമായ വിദേശനയത്തെയും പുടിൻ പ്രശംസിച്ചു.
ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ മോദി തികച്ചും ഉറച്ച നിലപാടാണ് സ്വീകരിക്കുന്നതെന്ന് പുടിൻ പറഞ്ഞു. ഭീഷണികളിലൂടെയോ ബ്ലാക്ക്‌മെയിലിലൂടെയോ ഇന്ത്യയെ ഭയപ്പെടുത്താനോ അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങൾ എടുപ്പിക്കാനോ ആർക്കും സാധ്യമല്ലെന്ന് വ്യക്തമാക്കിയ പുടിൻ, ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന നരേന്ദ്ര മോദിയുടെ നിലപാടുകളെ അഭിനന്ദിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പുടിൻ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കേവലം ഉപരിപ്ലവമല്ലെന്നും, പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ ആഴത്തിലുള്ള ബന്ധമാണെന്നും പുടിൻ പറഞ്ഞു.


