വാഹനവ്യൂഹം കടന്നുപോകുന്ന റോഡരികിലെ കെട്ടിടങ്ങളും മരങ്ങളും കത്തുന്നതും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ചിത്രങ്ങള്‍ ശേഖരിച്ച മാക്‌സര്‍ ടെക്‌നോളജീസ് പറയുന്നു.
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ (Kiev) വടക്കിന് സമീപം 64 കിലോമീറ്റര്‍ നീളത്തില്‍ സൈന്യത്തെ (Russian militry) വിന്യസിച്ച് റഷ്യ (Russia). സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെയാണ് റഷ്യന്‍ സൈന്യം 64 കിലോമീറ്റര്‍ നീളത്തില്‍ നഗരത്തെ വളയാനൊരുങ്ങി നില്‍ക്കുന്നത് പുറത്തുവന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 കിലോമീറ്റര്‍ അധികമാണ് ഇന്ന് സൈന്യത്തെ വിന്യസിച്ചത്. അന്റനോവ് വിമാനത്താവളം മുതല്‍ പ്രിബിര്‍സ്‌ക് നഗരം വരെയാണ് സൈനിക വാഹന വ്യൂഹം എത്തിയത്. വാഹനവ്യൂഹം കടന്നുപോകുന്ന റോഡരികിലെ കെട്ടിടങ്ങളും മരങ്ങളും കത്തുന്നതും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ചിത്രങ്ങള്‍ ശേഖരിച്ച മാക്‌സര്‍ ടെക്‌നോളജീസ് പറയുന്നു.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 32 കിലോമീറ്ററില്‍ താഴെ വടക്ക് ബെലാറൂസിന്റെ തെക്കന്‍ ഭാഗത്ത് അധിക കരസേന വിന്യാസങ്ങളും ഹെലികോപ്റ്റര്‍ യൂണിറ്റുകളും കണ്ടതായും മാക്സര്‍ ടെക്നോളജീസ് പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ ആക്രമണം കനപ്പിച്ചിരിക്കുകയാണ് റഷ്യ. കീവ് വിടാന്‍ ജനങ്ങളോട് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇന്നും കീവിന് നേരെ ആക്രമണം കടുപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് യുക്രെയ്നിനെതിരെ നടക്കുന്നതെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച റഷ്യ ആക്രമണം ആരംഭിച്ചതു മുതല്‍ 350-ലധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പറഞ്ഞു. ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു.
പൊരുതി നിൽക്കും, വിജയിക്കും, തോൽക്കുകയില്ല; ഉറച്ച ശബ്ദത്തിൽ സെലൻസ്കി, കയ്യടിച്ച് ഇയു അംഗങ്ങൾ
സ്ട്രാസ്ബർഗ്: യുറോപ്യൻ യൂണിയൻ (EU) അംഗത്വത്തിനായി വൈകാരികമായി അപേക്ഷിച്ച് വികാരാധീനനായി യുക്രൈൻ (Ukraine) പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി (Volodymyr Zelenskyy ). യുറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലായിരുന്നു സെലൻസ്കി വികാരാധീനനായത്. യുക്രൈനെ തോൽപ്പിക്കാനാവില്ലെന്നും, തങ്ങൾക്കൊപ്പമാണ് യൂറോപ്പെന്ന് തെളിയിക്കണമെന്നും സെലൻസ്കി പ്രസംഗത്തിൽ പറഞ്ഞു. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പാർലമെന്റ് സെലൻസ്കിയുടെ പ്രസംഗത്തിന് പിന്തുണ നൽകിയത്.
''ഗുഡ്മോണിങ്ങെന്നോ ഗുഡ്നൈറ്റെന്നോ പറയാനാവാത്ത വിധം രാത്രികളും പ്രഭാതങ്ങളും എന്റെ ജനതയ്ക്ക് മുന്നിൽ ദുരന്തം നിറഞ്ഞതായിരിക്കുന്നു''- സ്വന്തം മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീൻ തലവൻ യാസർ അറാഫത്ത് നടത്തിയ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്നതായി, രാജ്യം കത്തിയെരിയുമ്പോൾ യൂറോപ്യൻ പാർലമെന്റിന് മുന്നിലുള്ള സെലൻസ്കിയുടെ വാക്കുകൾ.
റഷ്യ നടത്തിയ ക്രൂരതകൾ വിവരിക്കുമ്പോൾ ഇടയ്ക്ക് പൂർത്തിയാക്കാനാകാതെ വിതുമ്പിപ്പോയി പരിഭാഷകൻ. അപ്പോഴും ജനതയുടെ പോരാട്ട വീര്യമുയർത്തിപ്പിടിച്ച് നായകന്റെ വാക്കുകൾ. "സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകർത്തു. 16 കുഞ്ഞുങ്ങൾ മരിച്ചു. ഇവർ ഏത് സൈനിക യൂണിറ്റിൽ നിന്നുള്ളവരാണ്." സെലൻസ്കി ചോദിച്ചു.
'നിങ്ങളില്ലെങ്കിൽ ഞങ്ങളൊറ്റയ്ക്കാകാൻ പോകുന്നു'വെന്ന് പറഞ്ഞാണ് സെലൻസ്കി യുറോപ്യൻ യൂണിയന്റെ പിന്തുണ തേടിയത്. അംഗത്വത്തിനായി യുക്രൈൻ ഇന്നലെ അപേക്ഷ നൽകിയിരുന്നു. 'ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. തോൽക്കുകയില്ലെ'ന്നാവർത്തിച്ചാണ് സെലൻസ്കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് യൂറോപ്യൻ പാർലമെന്റ് സെലൻസ്കിക്ക് പിന്തുണയറിയിച്ചത്.
