സെക്സ് കോച്ചായ യുവതിയെ കുത്തിക്കൊന്ന് ഭർത്താവ്; എല്ലാവരെയും ഞെട്ടിച്ച് കൊലപാതക കാരണം
തന്റെ ഭർത്താവിന് താൻ അയാളേക്കാൾ കൂടുതൽ സമ്പാദിക്കുന്നതിൽ അസൂയയുണ്ട് എന്നൊരു പരാമർശം അലക്‌സാൻഡ്ര നടത്തിയിരുന്നുവത്രെ.
റഷ്യ : ക്ലിനിക്കൽ സൈക്കോളജിസ്റ്റും, പ്രൊഫഷണൽ സെക്സ് കോച്ചുമായ ഇരുപത്തഞ്ചുകാരിയെ കുത്തിക്കൊന്ന് ഭർത്താവ്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബെർഗിലാണ് സംഭവം. അലക്‌സാൻഡ്ര മുർസലോവ എന്ന യുവതിയെ കുത്തിക്കൊന്നത് 24 കാരനായ സ്വന്തം ഭർത്താവ് റുസ്തം മുർസലോവ് തന്നെയാണ്. സെപ്തംബർ 21 -ന് വഴക്കിനെ തുടർന്ന്, പത്തു തവണ കത്തികൊണ്ട് കുത്തി, പതിമൂന്നു നിലക്കെട്ടിടത്തിന്റെ മുകളിൽ നിന്ന് യുവതിയെ ഇയാൾ താഴേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
കുട്ടികളെ നേരത്തെ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ട റുസ്തം ഭാര്യ വരുന്നതും കാത്ത് അപ്പാർട്ട്‌മെന്റിൽ കത്തിയുമായി കാത്തിരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അപ്പാർട്ട്മെന്റിലേക്ക് മറ്റൊരു പുരുഷനുമായിട്ടാണ് അലക്‌സാൻഡ്ര കടന്നുവന്നത്. ഉള്ളിലേക്ക് പ്രവേശിച്ച പാടെ റുസ്തം യുവതിയെ കടന്നാക്രമിച്ചു. അതോടെ കൂടെ വന്ന യുവാവ് ഓടി രക്ഷപ്പെട്ടു എങ്കിലും, കുത്തേറ്റു നിലത്തുവീണ യുവതിയെ ഇയാൾ കഴുത്തിനും തലയ്ക്കും തുടർച്ചയായി കുത്തി. അതിനു ശേഷം യുവതിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്കിട്ട ശേഷം ഇയാൾ നേരെ പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയിരുന്നു.
കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകളിൽ ചിലതിൽ തന്റെ ഭർത്താവിന് താൻ അയാളേക്കാൾ കൂടുതൽ സമ്പാദിക്കുന്നതിൽ അസൂയയുണ്ട് എന്നൊരു പരാമർശം അലക്‌സാൻഡ്ര നടത്തിയിരുന്നുവത്രെ. അലക്‌സാൻഡ്രയുടെ ജോലി തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇയാൾ ഒരിക്കൽ ഫോൺ തട്ടിയെടുക്കാനുള്ള ശ്രമം നടത്തി എന്നും അവർ ഇതേ പോസ്റ്റിൽ ആരോപിച്ചിരുന്നു. സെക്സ് കോച്ചും സൈക്കോളജിസ്റ്റുമായ അലക്‌സാൻഡ്ര സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്, താൻ "മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന" പ്രൊഫെഷണൽ ആണ് എന്നാണ്. സെന്റ് പീറ്റേഴ്‌സ് ബെർഗിലെ പല ധനികരും അലക്‌സാൻഡ്രയുടെ ക്ലയന്റുകൾ ആയിരുന്നു.
കഴിഞ്ഞയാഴ്ച തന്നെ തന്റെ ഭർത്താവ് കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നൊരു പോസ്റ്റും അലക്‌സാൻഡ്ര സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഭർത്താവിനെ പേടിച്ച് ഇവർ ഇടയ്ക്കിടെ ഫ്ലാറ്റ് മാറിക്കൊണ്ടിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് ഇവർക്ക് സംരക്ഷണം നല്കിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.