ജി പ്രഖ്യാപിക്കാതെ ഗോത്തബയ രഹസ്യമായി രാജ്യം വിട്ടതോടെ കൊളംബോയിൽ കലാപ സമാനമായ സാഹചര്യമാണുള്ളത്. പാർലമെൻ്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞ ജനം പിരിഞ്ഞുപോകാൻ തയാറാകാതെ പ്രതിഷേധിക്കുകയാണ്
കൊളംബോ:പ്രസിഡൻ്റ് ഗോത്തബയ രാജപക്‌സെയും (Gotabaya Rajapaksa) ഭാര്യയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്ന് രാവിലെ സൈനിക വിമാനത്തിൽ രാജ്യം വിട്ടതായി ശ്രീലങ്കൻ വ്യോമസേന (Sri lankan Air force) സ്ഥിരീകരിച്ചു. പ്രസിഡൻ്റിൽ നിക്ഷിപ്തമായ എക്സിക്യൂട്ടീവ് അധികാരത്തിന് കീഴിലാണ് നടപടിയെന്നും വ്യോമസേന വിശദീകരിച്ചു.
അതേസമയം രാജി പ്രഖ്യാപിക്കാതെ ഗോത്തബയ രഹസ്യമായി രാജ്യം വിട്ടതോടെ കൊളംബോയിൽ കലാപ സമാനമായ സാഹചര്യമാണുള്ളത്. പാർലമെൻ്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞ ജനം പിരിഞ്ഞുപോകാൻ തയാറാകാതെ പ്രതിഷേധിക്കുകയാണ്. പ്രത്യേക സൈനിക വിമാനത്തിൽ മാലദ്വീപിൽ ഇറങ്ങിയ ഗോത്തബയ ഉടൻ മറ്റൊരു രാജ്യത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഗോത്തബയക്കൊപ്പം ഭാര്യ ലോമ രജപക്സെയും സഹോദരൻ ബേസിൽ രാജപക്സെയും രാജ്യം വിട്ടുവെന്നാണ് വാർത്തകളെങ്കിലും ഗോത്തബയയും ഭാര്യയും മാത്രമാണ് രാജ്യം വിട്ടതെന്നാണ് ശ്രീലങ്കൻ വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം.
വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള രജപക്സെ കുടുംബം ഏതു രാജ്യത്തേക്കാണ് പോവുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയ ഗോത്തബയ രജപക്സെയെ ശ്രീലങ്ക വിടാന്‍ സഹായിച്ചെന്ന പ്രചാരണം ഇന്ത്യ തള്ളി.
ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ആവർത്തിച്ചു. ഗോത്താബായ രജപക്സയെ വ്യോമസേനയുടെ വിമാനം നല്‍കി രാജ്യം വിടാന്‍ സഹായിച്ചതും, അഭയമൊരുക്കാന്‍ മാലിദ്വീപ് സർക്കാറിന് മേല്‍ സമ്മർദം ചെലുത്തിയതും ഇന്ത്യയാണെന്നായിരുന്നു പ്രചാരണം.
ചില വിദേശ മാധ്യമങ്ങളടക്കം ഇത്തരത്തില്‍ വാർത്തകൾ പ്രസിദ്ദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രചാരണം പൂർണമായും തള്ളുകയാണ് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഹൈകമ്മീഷന്‍ അറിയിച്ചത്. അടിസ്ഥാന രഹിതമായ മാധ്യമ വാര്‍ത്തകള്‍ തള്ളുന്നു. ശ്രീലങ്കയിലെ ജനങ്ങളോടൊപ്പമാണ് ഇന്ത്യ. ഹൈക്കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ ശ്രീലങ്കന്‍ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന് വേണ്ടി ഇന്ത്യ സൈന്യത്തെ അയച്ചുവെന്ന പ്രചാരണവും ഇന്ത്യ തള്ളിയിരുന്നു. ശ്രീലങ്കയിലെ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരന്തരമായി രാജ്യത്തിനെതിരെ പ്രചാരണം ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ചിലർ ശ്രമിക്കുന്നുവെന്ന നിഗമനമാണ് കേന്ദ്രത്തിനുള്ളത്.
