പാകിസ്താനിലെ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 24 മണിക്കൂറിനിടെ ഇത് നാലാം തവണയാണ് രാജ്യത്ത് ഭൂചലനമുണ്ടാകുന്നത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനങ്ങൾ പരിഭ്രാന്തരായി.

ഇസ്ലാമാബാദ്: പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 24 മണിക്കൂറിനിടെ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം ഭൂമിക്കടിയിൽ 35 കിലോമീറ്റർ (22 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിമാറി. പ്രാഥമിക വിവരങ്ങൾ പ്രകാരം എവിടെയും ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അധികൃതർ സാഹചര്യം നിരീക്ഷിച്ചു വരികയാണ്. പാകിസ്താൻ കടുത്ത ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ്. ഇന്ത്യൻ ഉപദ്വീപിലെയും യുറേഷ്യൻ പാളികളുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാലാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred