ക്ലാസുകൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറിയ വിദ്യാർത്ഥികൾ ഉടൻ രാജ്യം വിട്ട് പോകണം; കടുത്ത നിലപാടുമായി യുഎസ്
ഓൺലൈൻ ക്ലാസുകളിൽ എൻറോൾ ചെയ്ത് വിദേശ വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് രാജ്യം വിട്ടുപോകുകയോ മറ്റ് സ്കൂളുകളിലേക്ക് മാറ്റം വാങ്ങുകയോ ചെയ്യണം. ഇല്ലാത്ത പക്ഷം ഗുരുതരമായ എമിഗ്രേഷൻ പ്രശ്നങ്ങൾ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്ന് ഐസിഇ അറിയിച്ചു.
വാഷിംഗ്ടൺ: ക്ലാസുകൾ ഓൺലൈനിലായ സാഹചര്യത്തിൽ ഇനി രാജ്യത്ത് തുടരാൻ വിദേശ വിദ്യാർത്ഥികളെ അനുവദിക്കുകയില്ലെന്ന കടുത്ത നിലപാടുമായി അമേരിക്ക. കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റം എൻഫോഴ്സ്മെന്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ വിദ്യാർത്ഥികൾ രാജ്യത്ത് തുടരേണ്ടതില്ല. ഓൺലൈൻ ക്ലാസുകളിൽ എൻറോൾ ചെയ്ത വിദേശ വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് രാജ്യം വിട്ടുപോകുകയോ മറ്റ് സ്കൂളുകളിലേക്ക് മാറ്റം വാങ്ങുകയോ ചെയ്യണം. ഇല്ലാത്ത പക്ഷം ഗുരുതരമായ എമിഗ്രേഷൻ പ്രശ്നങ്ങൾ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്ന് ഐസിഇ അറിയിച്ചു.
പൂർണ്ണമായി ഓൺലൈനായി നടത്തുന്ന കോഴ്സുകളിലേക്കോ സ്കൂളുകളിലേക്കോ മറ്റ് പ്രോഗ്രാമുകളിലേക്കോ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കരുതെന്നും ഇവരെ രാജ്യത്ത് പ്രവേശിക്കാൻ അതിർത്തി സുരക്ഷാ സൈന്യം അനുവദിക്കുകയില്ലെന്നും ഐസിഇ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേ സമയം അമേരിക്കയിലെ മിക്ക സർവ്വകലാശാലകളും കോളേജുകളും അടുത്ത
അധ്യയന വർഷത്തെക്കുറിച്ച് യാതൊരു വിധ പ്രഖ്യാപനങ്ങളും നടത്തിയിട്ടില്ല. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈനായും അല്ലാതെയുമായ അധ്യാപനവുമായി മുന്നോട്ട് പോകുകയാണ്. ഹാർവാർഡ് സർവ്വകലാശാല ഉൾപ്പെടെുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ കണക്ക് അനുസരിച്ച് 2018-2019 അധ്യയന വർഷത്തിൽ ഒരു മില്യണിലധികം വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിക്കാനെത്തിയത്. 2018ൽ അമേരിക്കയിലെ സാമ്പത്തിക മേഖലയിൽ 44.7 ബില്യൺ ഡോളറാണ് വിദേശ വിദ്യാർത്ഥികളിൽ നിന്നായി ലഭിച്ചതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഇവിടെ പഠനത്തിനായി എത്തുന്നത്.