തകര്‍ന്നു കിടക്കുന്ന ജൂതദേവാലയത്തിന്റെ ദൃശ്യങ്ങള്‍ ഇറാനിലെ ഔദ്യോഗിക മാധ്യമമായ ഐ.ആര്‍.ഐ.ബി പുറത്തുവിട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ തിരച്ചില്‍ നടത്തുന്നതും ഹീബ്രു പുസ്തകങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ പുരാതനമായ ജൂതദേവാലയം പൂര്‍ണ്ണമായി തകര്‍ന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഖൊറാസാന്‍ ജൂതവിഭാഗക്കാര്‍ ഒത്തുകൂടാനും ആഘോഷത്തിനും ഉപയോഗിക്കുന്ന പ്രധാന ദേവാലയമാണ് ഇതെന്ന് ഇറാന്‍ പത്രമായ ഷാര്‍ഗ് റിപ്പോര്‍ട്ട് ചെയ്്തു.

സിനഗോഗാന് അടുത്തുള്ള പാര്‍പ്പിട സമുച്ചയത്തിന് നേരെ ഇസ്രായേല്‍ കനത്ത ആക്രമണമാണ് നടത്തിയത്. ഇതിനിടയിലാണ് ജൂതദേവാലയവും ആക്രമിക്കപ്പെട്ടതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു. രാത്രിയില്‍ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുങ്ങിയ തെരുവുകളോട് ചേര്‍ന്നാണ് ജൂതദേവാലയം സ്ഥിതി ചെയ്യുന്നത്. അതിനാല്‍,സമീപത്തുള്ള കെട്ടിടങ്ങളുടെ അകത്തും പുറത്തും ഗുരുതരമായ കേടുപാടുകള്‍' സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തകര്‍ന്നു കിടക്കുന്ന ജൂതദേവാലയത്തിന്റെ ദൃശ്യങ്ങള്‍ ഇറാനിലെ ഔദ്യോഗിക മാധ്യമമായ ഐ.ആര്‍.ഐ.ബി പുറത്തുവിട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ തിരച്ചില്‍ നടത്തുന്നതും ഹീബ്രു ഭാഷയിലുള്ള പുസ്തകങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 'ഞങ്ങളുടെ പുരാതനവും പവിത്രവുമായ സിനഗോഗുകളില്‍ ഒന്ന് അവര്‍ തകര്‍ത്തു. സിനഗോഗ് കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു, താറ ചുരുളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയിലായി'-ഇറാനിലെ ഇസ്ലാമിക് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയിലെ ജൂത പ്രതിനിധിയായ ഹുമയൂണ്‍ സമേഹ് വീഡിയോയില്‍ ഇപ്രകാരമാണ് പ്രതികരിച്ചത്.

ഇറാനില്‍ നിയമപരമായി അംഗീകരിക്കപ്പെട്ട മതങ്ങളില്‍ ഒന്നാണ് ജൂതമതം. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ നിരവധി ജൂതസമുദായ അംഗങ്ങള്‍ രാജ്യം വിട്ടുപോയെങ്കിലും, ഇറാനിലിപ്പോഴും ആയിരത്തിലേറെ ജൂതവിഭാഗക്കാര്‍ കഴിയുന്നുണ്ട്.