ആവശ്യമായ പ്രതികരണം നടത്തിയെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

തായ്പേയ്: തായ്‌വാന് ചുറ്റും വീണ്ടും ചൈനയുടെ സൈനിക ശക്തി പ്രകടനം. 5 ചൈനീസ് വിമാനങ്ങളും 9 നാവിക കപ്പലുകളും മറ്റൊരു കപ്പലും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ പ്രതികരണം നടത്തിയെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

വെള്ളിയാഴ്ച പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) 7 വിമാനങ്ങളും 8 നാവിക കപ്പലുകളും മറ്റൊരു ഔദ്യോഗിക കപ്പലും തായ്‌വാന് സമീപം എംഎൻഡി കണ്ടെത്തിയിരുന്നു. അവയിൽ നാല് വിമാനങ്ങൾ മീഡിയൻ ലൈൻ കടന്ന് തായ്‌വാന്റെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ (ADIZ) പ്രവേശിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. മെയ് 9നും തായ്‌വാന് സമീപം വലിയ രീതിയിലുള്ള സൈനിക വിന്യാസം നടത്തി ചൈന ഭീതി പരത്തിയിരുന്നു. 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈന പത്തിലധികം ഉപഗ്രഹങ്ങളെങ്കിലും തായ്‌വാനിലൂടെയോ അതിന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലൂടെയോ വിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഈ വിക്ഷേപണങ്ങളൊന്നും തായ്‌വാന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്താനല്ലെന്നാണ് ചൈന പറയുന്നത്. തായ്‌വാനെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. എന്നാൽ, തങ്ങൾ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന നിലപാടിലാണ് തായ്‌വാൻ.