പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി സംസാരിച്ചു.

ബീജിംഗ്: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ പാകിസ്ഥാന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ചൈന. പാകിസ്ഥാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനായി ചൈന തുടർന്നും ഒപ്പം നിൽക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പ്രസ്താവനയിലൂടെ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി ചൈനയുടെ നിലപാട് അറിയിച്ചെന്ന് പാക് വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെ പാകിസ്ഥാനിലെ പ്രാദേശിക സാഹചര്യത്തെക്കുറിച്ച് ഇഷാഖ് ദാർ വാങ് യിയെ അറിയിച്ചു. ഏത് കാലാവസ്ഥയിലും പാകിസ്ഥാന്റെ തന്ത്രപരമായ സഹകരണ പങ്കാളിയും സുഹൃത്തും എന്ന നിലയിൽ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന പാകിസ്ഥാനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് വാങ് യി വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സയിദുമായും ഇഷാഖ് ദാർ സംസാരിച്ചിരുന്നു. ഇതിന് പുറമെ, തുർക്കിയുടെ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി ഇഷാഖ് ദാർ സംസാരിക്കുകയും മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും പരസ്പരം സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് മണിക്കൂറുകൾക്ക് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വീണ്ടും പാകിസ്ഥാൻ ആക്രമണം തുടരുന്നത് നിലവിലുള്ള സംഘർഷം അപകടകരമായി വഷളാക്കിയിരിക്കുകയാണ്.