'ചുവപ്പ് കൊടി ഉയര്‍ന്നു; വലിയ യുദ്ധം വരുന്നു' : ലോകത്തിന്റെ കണ്ണ് ഇറാനിലേക്ക്
അതേ സമയം അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ്.
ടെഹ്റാന്: ഇറാനിയന്‍ ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ബഗ്ദാദില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിയുണ്ടാകും എന്ന് ഇറാന് ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ അതിന് വ്യക്തമായ സൂചന നല്കി ദൃശ്യങ്ങള്‍. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന് ഹസന് ഇത് വലിയ യുദ്ധത്തിന്റെ സൂചനയാണ് എന്ന് ദൃശ്യങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തു.
#Iran raises a red flag over a mosque in Qom, a gesture that a major war is coming pic.twitter.com/1Ri5bTXWWt
— Hassan Hassan (@hxhassan) January 4, 2020
മറ്റൊരു ദൃശ്യവും ഹസന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കാസ്സിം സൊലേമാനിയുടെ സംസ്കാര ചടങ്ങില്‍ തടിച്ചുകൂടിയ ജനമാണ് കാണുന്നത്. നന്ദി ഹാജി കാസ്സിം നിങ്ങള്‍ ഞങ്ങളെ തോല്പ്പിച്ചില്ലെന്ന മുദ്രവാക്യമാണ് ജനക്കൂട്ടം വിളിക്കുന്നത്. വലിയ ജനസാഗരം തന്നെയാണ് ഇറാന് ജനറലിന്റെ സംസ്കാര ചടങ്ങിന് എത്തിയത് എന്ന് വീഡിയോ പറയുന്നു.
അതേ സമയം അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ്. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനി ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യു.എസിന് തിരിച്ചടി നല്‍കും എന്ന് ഇറാന് വ്യക്തമാക്കിയിരുന്നു.
അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചിലത് ഇറാനും ഇറാൻ സംസ്കാരത്തിനും തന്നെയും വളരെ പ്രധാനപ്പെട്ടവയാണ്. ടെഹ്റാൻ യുഎസിനെ ആക്രമിച്ചാൽ ഇവയെ വളരെ വേഗത്തിലും കഠിനമായും ബാധിക്കും- ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചത് എന്നാണ് സൂചന. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 52 പേരെയാണ് 1979ൽ ഇറാൻ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തിൽ ബന്ദികളാക്കിയത്.
ഇറാൻ–യുഎസ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയ പ്രധാന സംഭവമായാണ് ബന്ദിയാക്കലിനെ വിദഗ്ധർ വിലയിരുത്തുന്നത്. ഇറാനിൽ രാഷ്ട്രീയപരവും സൈനികപരവുമായുള്ള യാതൊരു തരം ഇടപെടലും യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ഉറപ്പു നൽകുന്ന ‘അൾജീറിയ പ്രഖ്യാപനത്തിൽ’ ഒപ്പിട്ടതിനെത്തുടര്‍ന്നാണ് ബന്ദികളെ മോചിപ്പിച്ചത്.
ശനിയാഴ്ച ഇറാക്കിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കു നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. യുഎസ് എംബിസി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലാണ് ആക്രമണം നടന്നത്. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന അൽ-ബലാദ് വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു.
ജനറൽ സുലൈമാനിയുടെ മൃതദേഹം ബാഗ്ദാദിൽനിന്നും പുറപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ആക്രമണങ്ങളിൽ ആളപായമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ അഞ്ചു പേർക്കു പരുക്കേറ്റതായി ‘ദ് മിറർ’ റിപ്പോർട്ട് ചെയ്തു.