'കോക്ക്റോച്ച് ജനതാ പാർട്ടി' (CJP) എന്ന പേരിൽ രാജ്യവ്യാപകമായി വളർന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ചരിത്രമാണിത്. തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം, സോനം വാങ്ചുകിന്റെ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ കലാശിച്ചു.
ഡൽഹി: സുപ്രീം കോടതി പരാമർശത്തിൽ നിന്ന് ആരംഭിച്ച് രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭമായി വളർന്ന 'കോക്ക്റോച്ച് ജനതാ പാർട്ടി'യുടെ (CJP) ചരിത്രവും വളർച്ചയും ചരിത്രപരമാണ്. സുപ്രീം കോടതി വിചാരണയ്ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് 30-കാരനായ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ യൂണിവേഴ്സിറ്റി മുൻ വിദ്യാർത്ഥിയുമായ അഭിജീത് ദീപ്കെ കോക്ക്റോച്ച് ജനതാ പാർട്ടി എന്ന പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. കേവലം ഒരു സോഷ്യൽ മീഡിയ പരിഹാസമായി തുടങ്ങിയ ഈ കൂട്ടായ്മ പിന്നീട് ലക്ഷക്കണക്കിന് യുവാക്കളുടെ ശബ്ദമായി മാറി.
വിവാദ പരാമർശവും പ്രതികരണവും - 15 മേയ് 2026
സുപ്രീം കോടതി വിചാരണയ്ക്കിടെ തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകൾ' എന്നും 'പരാദങ്ങൾ' എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉപമിച്ചു. മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ആർടിഐ പ്രവർത്തകരുമായി മാറി ഇവർ എല്ലാവരെയും ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമുയരുകയും #Cockroach ട്രെൻഡിംഗാവുകയും ചെയ്തു.
CJP യുടെ തുടക്കം- 16 മേയ് 2026
അഭിജീത് ദീപ്കെ എക്സിൽ സിജെപി വെബ്‌സൈറ്റ് പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കുള്ളിൽ 40000ലധികം ആളുകൾ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തു. അഞ്ച് ഇന പ്രകടനപത്രിക പുറത്തിറക്കിയതോടെ #MainBhiCockroach തരംഗമായി. അതേസമയം, താൻ യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ ബിരുദവുമായി രംഗത്തിറങ്ങുന്നവരെ ഉദ്ദേശിച്ചാണ് സംസാരിച്ചതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരണം നൽകി.
രാഷ്ട്രീയ പിന്തുണയും പിന്തുണക്കാരുടെ വർദ്ധനവും- 17 മേയ് 2026
തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്രയും കീർത്തി ആസാദും പ്രസ്ഥാനത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അനുയായികളുടെ എണ്ണം വേഗത്തിൽ ഉയർന്നു.
പ്രതിഷേധ ഗാനവും പ്ലാറ്റ്‌ഫോമിന്റെ വളർച്ചയും- 18 മേയ് 2026
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദത്തെയും കുറിച്ച് സംസാരിക്കുന്ന ഹാൻ മേൻ ഹൂൺ കോക്ക്റോച്ച് എന്ന പ്രതിഷേധ ഗാനം സിജെപി പുറത്തിറക്കി. രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ എണ്ണം 70,000 കടന്നു.
സോഷ്യൽ മീഡിയയിലെ റെക്കോർഡ് മുന്നേറ്റം- 19 മേയ് 2026
സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേവലം 78 മണിക്കൂറിനുള്ളിൽ 30 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടി.
പ്രമുഖരുടെ പിന്തുണ- 16 - 20 മേയ് 2026
ഡിജിറ്റൽ പ്രതിഷേധം തൊഴിലില്ലായ്മയ്ക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനും വേണ്ടിയുള്ള വലിയ പ്രസ്ഥാനമായി വളർന്നു. സമീർ ഭാട്ടിയ, അനുരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ്മ എന്നിവർ പിന്തുണ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് 1 കോടിയോടടുത്തു.
ബിജെപിയെയും കോൺഗ്രസിനെയും പിന്നിലാക്കി സിജെപി- 21 മേയ് 2026
ഇൻസ്റ്റഗ്രാമിൽ 1.4 കോടിയും പിന്നീട് 1.7 കോടിയും ഫോളോവേഴ്‌സിനെ നേടി ബിജെപിയെയും കോൺഗ്രസിനെയും സിജെപി മറികടന്നു. എന്നാൽ നിയമപരമായ ആവശ്യങ്ങളെത്തുടർന്ന് ഇന്ത്യയിൽ സിജെപിയുടെ എക്സ് അക്കൗണ്ട് തടയപ്പെട്ടു.
അഞ്ചു ഇന അജണ്ടയും വക്താക്കളുടെ നിയമനവും- മേയ് - ജൂൺ 2026
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പകരം സ്ഥാപനപരമായ പരിഷ്കാരങ്ങളിൽ ഊന്നിയുള്ള 5 ഇന അജണ്ട സിജെപി പ്രസിദ്ധീകരിച്ചു. ജൂൺ 2-ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് പ്രസ്ഥാനത്തിൽ ചേർന്നു. ജൂൺ 3-ന് സൗരവ് ദാസ്, വിജേത ദാഹിയ, അശുതോഷ് റാങ്ക എന്നിവരെ ഔദ്യോഗിക വക്താക്കളായി പ്രഖ്യാപിച്ചു.
ആദ്യ ഫിസിക്കൽ പ്രതിഷേധവും പ്രക്ഷോഭ പ്രഖ്യാപനവും- 6 - 11 ജൂൺ 2026
ജൂൺ 6-ന് ഡൽഹി ജന്തർ മന്ദറിൽ ആദ്യ ഫിസിക്കൽ പ്രതിഷേധം നടന്നു (6 പേർ തടഞ്ഞുവെക്കപ്പെട്ടു). ജൂൺ 10-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ജൂൺ 20 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ജൂൺ 11-ന് പൂനെ സാവിത്രിബായ് ഫൂലെ സർവകലാശാലയിൽ പരീക്ഷാ പരിഷ്കരണ പ്രകടനപത്രിക പുറത്തിറക്കി.
ജന്തർ മന്ദറിലെ സമരവും സോനം വാങ്ചുകിന്റെ നിരാഹാരവും- 20 - 28 ജൂൺ 2026
ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് ജൂൺ 20 മുതൽ ജന്തർ മന്ദറിൽ സിജെപി അനിശ്ചിതകാല ധർണ്ണ ആരംഭിച്ചു. ജൂൺ 28-ന് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചു.
ആരോഗ്യസ്ഥിതി മോശമാകലും ആശുപത്രി മാറ്റവും 4 - 19 ജൂലൈ 2026
കടുത്ത ചൂടിൽ സോനം വാങ്ചുകിന്റെ ഭാരം 7 കിലോ കുറഞ്ഞു. ജൂലൈ 18-ന് 20 ദിവസത്തെ നിരാഹാരത്തിന് ശേഷം ഡൽഹി പോലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സ നിരസിച്ച് അദ്ദേഹം സമരം തുടർന്നു.
സൻസദ് ചലോ മാർച്ചും പോലീസ് നടപടിയും- 20 - 22 ജൂലൈ 2026
ജൂലൈ 20-ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത 'സൻസദ് ചലോ' മാർച്ചിൽ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാഹുൽ ഗാന്ധിയും പ്രമുഖ നടന്മാരായ സൽമാൻ ഖാൻ, ആലിയ ഭട്ട്, ദുൽഖർ സൽമാൻ തുടങ്ങിയവരും പ്രതിഷേധക്കാർക്ക് പിന്തുണ നൽകി.
പ്രധാനമന്ത്രിയുടെ ഉറപ്പും സർക്കാരിന്റെ തീരുമാനവും- 23 - 24 ജൂലൈ 2026
നീറ്റ് പേപ്പർ ചോർച്ചയിൽ കർശന ശിക്ഷ ഉറപ്പാക്കാൻ പാർലമെന്റിൽ ബിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അക്രമരഹിതമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന കേന്ദ്രത്തിന്റെ എഴുതിത്തയ്യാറാക്കിയ ഉറപ്പിൽ ജൂലൈ 24-ന് സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു.
രാജിക്കായുള്ള സമയം ചോദിച്ച് കേന്ദ്രം -24 ജൂലൈ 2026
മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച കേന്ദ്ര സർക്കാർ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജൂലൈ 25 വരെ സമയം ആവശ്യപ്പെട്ടതായി സിജെപി ദേശീയ വക്താക്കൾ അറിയിച്ചു.
ഒടുവിൽ രാജി -25 ജൂലൈ 2026
സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. ഓൺലൈൻ ട്രോളായി തുടങ്ങി രണ്ട് മാസത്തിനുള്ളിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദമായി മാറാനും, സർക്കാരിനെ പരീക്ഷാ പരിഷ്കാരങ്ങൾക്ക് നിർബന്ധിതരാക്കാനും സിജെപിക്ക് സാധിച്ചു.


