ഹാപ്പി ന്യൂഇയർ!, പുതുവർഷത്തെ വരവേറ്റ് ലോകം; 2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപിൽ, പിന്നാലെ ന്യൂസിലാൻഡിലും
ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നത്
![The world welcomes the 2024 first in Kiribati island The world welcomes the 2024 first in Kiribati island](https://static-ai.asianetnews.com/images/01hjztvxb8pz3we6e7heg3c73e/newyear-2024_363x203xt.jpg)
വെല്ലിങ്ടണ്‍: പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നട്കകുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വലിയ സുരക്ഷാ വലയത്തിലാണ് പുതുവത്സരാഘോഷം.
കിരിബാത്തി ദ്വീപിലും ഇതിനുപിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തിയതിന് പിന്നാലെ ആഘോഷങ്ങളും തുടരുകയാണ്. ലോകത്തെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമാണ് കിരിബത്തി. കിരിബത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 120,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ടതാണ്. പുതുവത്സരാഘോഷ തിമിര്‍പ്പിലാണിപ്പോള്‍ കിരിബാത്തി ദ്വീപിലുള്ളവര്‍.