ബ്രെക്സിറ്റ് തീയതി ജൂൺ 30 വരെ നീട്ടണമെന്ന് ആവശ്യം; തെരേസ മേ ബ്രസല്‍സില്‍
അധികം താമസിയാതെ വ്യവസ്ഥകളിൽ ധാരണയിലെത്താനാകുമെന്ന് എംപിമാരുടെ പ്രതീക്ഷ. നിലവിൽ വെള്ളിയാഴ്ചയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോവേണ്ടത്.
ബ്രസല്‍സ്: ബ്രെക്സിറ്റിൽ കൂടുതൽ ചർച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസൽസിലെത്തി. ബ്രെക്സിറ്റ് തീയതി ജൂൺ 30 വരെ നീട്ടണമെന്നാണ് ആവശ്യം. നാളെയാണ് യൂറോപ്യൻ യൂണിയന്റെ അടിയന്തരയോഗം. ജർമ്മൻ ചാൻസലർ ആംഗലാ മെർക്കലുമായും മേ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെക്സിറ്റ് ഒരു വർഷം വരെ നീട്ടാൻ തയ്യാറാണെന്നാണ് മെർക്കൽ നൽകിയ സൂചന.
യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസൽസിൽ യോഗം ചേർന്ന് മേയുടെ അഭ്യർത്ഥനയിൽ തീരുമാനമെടുക്കും. ഒരു വർഷം വരെ സമയമെടുക്കാമെന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കിന്റെയും അഭിപ്രായം. അതിനിടെ ബ്രിട്ടനിൽ എംപിമാർ തമ്മിൽ നടന്ന ചർച്ചകൾ അവസാനിച്ചു. അധികം താമസിയാതെ വ്യവസ്ഥകളിൽ ധാരണയിലെത്താനാകുമെന്ന് എംപിമാരുടെ പ്രതീക്ഷ.
നിലവിൽ വെള്ളിയാഴ്ചയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോവേണ്ടത്. ജൂൺ 30 വരെ തീയതി നീട്ടിയാൽ അതിന് മുമ്പ് കരാറിലെ വ്യവസ്ഥകൾ ബ്രിട്ടിഷ് പാർലമെന്റ് അംഗീകരിക്കണം.