16 ലക്ഷം രൂപ വില മതിക്കുന്ന ബിയര്‍ കാണാതായി; തൊണ്ടി മുതല്‍ വില്‍ക്കാന്‍ സഹായിച്ച ഇന്ത്യന്‍ വംശജര്‍ പിടിയില്‍
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ആര്‍ എല്‍ ലിപ്ടണ്‍ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് ജീവനക്കാരന്‍ മോഷ്ടിച്ച ബിയറാണ് ഇവര്‍ കടയില്‍ വച്ച് വിറ്റിരുന്നത്
ന്യൂയോര്‍ക്ക്: മോഷ്ടിച്ച ബിയര്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ വംശജരടക്കം മൂന്ന് പേര്‍ അമേരിക്കയില്‍ പിടിയിലായി. ഒഹിയോയിലാണ് സംഭവം. 20000 യുഎസ് ഡോളര്‍(ഏകദേശം1649841 രൂപ) വിലമതിക്കുന്ന ബിയര്‍ ശേഖരമാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ഓഹിയോയിലെ യങ്സ്ടൌണില്‍ ചെറിയ കട നടത്തി വന്നിരുന്ന കേതന്‍കുമാര്‍ പട്ടേലും പിയുഷ് കുമാര്‍ പട്ടേലുമാണ് പിടിയിലായത്. മോഷ്ടിച്ച ബിയറ്‍ ആണെന്ന് അറിഞ്ഞിട്ട് കൂടിയും അത് കടയില്‍ വയ്ക്കാന്‍ തയ്യാറായതിനും വിറ്റതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ആര്‍ എല്‍ ലിപ്ടണ്‍ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് ജീവനക്കാരന്‍ മോഷ്ടിച്ച ബിയറാണ് ഇവര്‍ കടയില്‍ വച്ച് വിറ്റിരുന്നത്. 37കാരനായ റോണാള്‍ പെസൂലോ എന്നയാളാണ് ബിയര്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്ന് മോഷണം നടത്തിയതായി കണ്ടെത്തിയിരുന്നു. വലിയ അളവില്‍ ബിയര്‍ കാണാതെ പോയതിനേ തുടര്‍ന്ന് ആര്‍ എല്‍ ലിപ്ടണ്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് പൊലീസിനെ സമീപിക്കുകയായിരുന്നു. റൊണാഴ്‍ഡോ പെസൂലോയ്ക്കെതിരെ മോഷണക്കുറ്റവും ഇന്ത്യന്‍ വംശജര്‍ക്കെതിരെ മോഷ്ണ വസ്തു സ്വീകരിച്ച് വിറ്റതിനുമാണ് കേസ് എടുത്തിരിക്കുന്നത്. മെയ് 1 മുതല്‍ കേസിലെ വിചാരണ ആരംഭിക്കും. യുവാവ് കൊണ്ടുവന്നിരുന്നത് മോഷ്ടിച്ച ബിയറാണെന്ന് അറിഞ്ഞിട്ടും കടയുടമകള്‍ അത് സ്വീകരിക്കാന്‍ തയ്യാറായത് ഗുരുതരമാണെന്നാണ് പൊലീസ് വാദിക്കുന്നത്.
കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. കടയുടെ ഷട്ടർ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സിസിടിവി ക്യാമറകളുടെ ഉപകരണങ്ങൾ കടത്തിക്കൊണ്ടുപോയിരുന്നു. രണ്ട് പേരാണ് മോഷണത്തിനെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഡിസംബറില്‍ പാലക്കാട് ബിവറേജസ് ഔട്ട്ലെറ്റിലും മോഷണം നടന്നിരുന്നു. സിസിടിവി സഹായത്തോടെ പൊലീസ് സുദീപ് എന്നയാള്‍ക്കെതിരെ കേസെടുത്തിരുന്നു.