യുഎസ് ഫെഡറൽ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി.
ലെബനോൻ: മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ ലെബനനിലെ ബേക്കാ താഴ്‌വര മേഖലയിൽ ഹമാദിയുടെ വീടിന് സമീപത്തുവെച്ച് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറു തവണ അജ്ഞാതർ ഹമാദിക്ക് നേരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലെബനീസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
യുഎസ് ഫെഡറൽ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി.
153 യാത്രക്കാരും ജീവനക്കാരുമായി ഏഥൻസിൽ നിന്ന് റോമിലേക്ക് പോകുകയായിരുന്ന വിമാനം ഹൈജാക്ക് ചെയ്തതിന് പിന്നാലെയാണ് എഫ്ബിഐ ഹമാദിയെ മോസ്റ്റ് വാണ്ടഡ് തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഹമാദി കൊലപ്പെടുന്നത്.
ജനുവരി 26 വരെ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണമെന്നും ഹിസ്ബുള്ള ഇസ്രായേൽ അതിർത്തിയിൽ നിന്ന് ലിറ്റാനി നദിക്ക് വടക്ക് ദിശയിലേക്ക് പിൻവാങ്ങണമെന്നുമാണ് കരാർ. അതിനിടെ ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചിരുന്നു. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്.
Read More :
