തായ്‍വാനിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനിക മേധാവിയടക്കം എട്ടുപേര്‍ മരിച്ചു
ലാന്‍ഡിങ്ങിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായതെന്ന് ചൈനീസ് പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്‍തു. അപകടത്തിൽപ്പെട്ട അഞ്ച് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
തായ്‌പെയി: തായ്‍വാനിൻ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ സൈനിക മേധാവിയടക്കം എട്ടുപേര്‍ മരിച്ചു. തായ്‍വാന്റെ തലസ്ഥാനമായ തായ്പെയിൽ വ്യാഴാഴ്ചയാണ് സംഭവം. സൈനിക മേധാവി ഷെന്‍ യി മിങ് ഉള്‍പ്പെടെയുള്ള ഉന്നത സൈനിക ഓഫീസര്‍മാര്‍ സഞ്ചരിച്ച UH-60M ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ ആണ് തകർന്നത്.
പതിമൂന്ന് പേരുമായി പോയ ഹെലികോപ്റ്റര്‍ വ്യാഴാഴ്ച രാവിലെ സാങ്കേതിക തകരാര്‍ കാരണം അടിയന്തിരമായി നിലത്തിറക്കേണ്ടി വരികയായിരുന്നു. ലാന്‍ഡിങ്ങിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായതെന്ന് ചൈനീസ് പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്‍തു. അപകടത്തിൽപ്പെട്ട അഞ്ചുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം വടക്കുകിഴക്കന്‍ പ്രവിശ്യയിലെ യിലാനിലേക്ക് പോയതായിരുന്നു 62കാരനായ ഷെന്‍. ചാന്ദ്ര പുതുവര്‍ഷത്തിന്‍റെ മുന്നോടിയായുള്ള പരിശോധനകള്‍ക്കായിരുന്നു സൈനിക സംഘത്തിന്‍റെ സന്ദര്‍ശനം. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഷെന്‍ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ച വിവരം ഉച്ചയോടെയാണ് തായ്‌വാന്‍ വ്യോമസേന കമാന്‍ഡര്‍ സ്ഥിരീകരിച്ചത്. ജനുവരി 11-ന് തായ്‌വാനില്‍ പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് അപകടം.