'ചൈനയിൽ നിന്നുള്ള മഹാമാരി, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്'; കൊവിഡ് ബാധയില്‍ ചൈനയ്ക്കെതിരെ വീണ്ടും ട്രംപ്
അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് കാണുമ്പോൾ ചൈനയോടുള്ള ദേഷ്യം വർദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
ബെയ്ജിംഗ്: കൊവിഡ് 19 ചൈനയിൽ നിന്നുള്ള മഹാമാരിയാണെന്നും ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയൊരു വ്യാപാര കരാർ ഒപ്പിട്ടിരുന്നുവെന്നും അതിന് പിന്നാലെയാണ് ചൈനയിൽ നിന്നും ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.,
'ചൈനയിൽ നിന്നുള്ള മഹാമാരി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു. എന്നാൽ അവരത് അനുവദിച്ചു. പുതിയൊരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. അതിന്റെ മഷിയുണങ്ങും മുമ്പാണ് ഈ മഹാമാരി സംഭവിച്ചത്.' ട്രംപിന്റെ വാക്കുകൾ. കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന ആരോപണം മുമ്പും ട്രംപ് ഉന്നയിച്ചിരുന്നു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് കാണുമ്പോൾ ചൈനയോടുള്ള ദേഷ്യം വർദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ ട്രംപ് പറഞ്ഞിരുന്നു.
കൊവിഡിനെ പിടിച്ചുകെട്ടാനുള്ള നടപടികളിൽ അധികൃതരും പൊതുജനങ്ങളും പരാജയപ്പെട്ടാൽ ദിനംപ്രതി ഒരു ലക്ഷം എന്ന കണക്ക് ഇരട്ടിയാകുമെന്ന് ട്രംപിന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം ട്രംപ് ഭരണകൂടം കൊവിഡിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നു എന്നായിരുന്നു ചൈനയുടെ ആരോപണം.