ഇറാനുമായി ഒരു കരാറിന് നിലവിൽ തയാറല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്നതിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം, റഷ്യൻ എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തിയതിനെ ന്യായീകരിക്കുകയും ചെയ്തു.
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു കരാറിലെത്താൻ താൻ നിലവിൽ തയാറല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കരാറിലെ നിബന്ധനകൾ എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ട്രംപ് വലിയ സംശയങ്ങൾ ഉന്നയിച്ചു. അധികാരം ഏറ്റെടുത്ത ശേഷം ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്ക് അറിയില്ലെന്നും ഖമേനിയുടെ മരണത്തെക്കുറിച്ച് പുറത്തുവരുന്നത് വെറും കിംവദന്തികളാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ഖമേനി ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്‍റെ രാജ്യത്തിനായി ബുദ്ധിപരമായ ഒരു തീരുമാനം എടുക്കണമെന്നും അത് കീഴടങ്ങുക എന്നതാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍റെ ഭാവി നേതാവായി ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന്, മികച്ച ഭരണാധികാരികളാകാൻ ശേഷിയുള്ള പലരും നിലവിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍ഫെ മറുപടി.
റഷ്യൻ എണ്ണയിൽ ന്യായീകരണം
അതേസമയം, ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യയുടെ എണ്ണമേഖലയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്താനുള്ള തന്‍റെ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. ലോകത്തിന് എണ്ണ ആവശ്യമാണെന്നും നിലവിലെ പ്രതിസന്ധി അവസാനിച്ചാലുടൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിൽ നിന്നുള്ള സഹായത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങൾക്ക് സഹായം ആവശ്യമില്ലാത്ത അവസാനത്തെ വ്യക്തി വോളോഡിമർ സെലൻസ്‌കിയാണെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഇറാനിയൻ ഡ്രോണുകളെ പ്രതിരോധിക്കാൻ തങ്ങളുടെ സൈന്യത്തിനുള്ള പരിചയം പങ്കുവെക്കാമെന്ന സെലൻസ്‌കിയുടെ വാഗ്ദാനത്തെ തള്ളിക്കളയുന്നതായിരുന്നു ട്രംപിന്‍റെ ഈ പ്രതികരണം.


