ഇന്ത്യയും പാകിസ്ഥാനുമിടയിൽ നാല് ദിവസത്തോളം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് വീണ്ടും ഡോണാൾഡ് ട്രംപ്

ദില്ലി: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയെന്ന വാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംഘർഷം രൂക്ഷമായി തുടർന്നാൽ ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെ ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ സംഘർഷത്തിൽ നിന്ന് പിന്മാറാൻ കാരണം. നാല് ദിവസത്തെ ഇന്ത്യാ - പാക് സംഘർഷത്തിൽ സംഘർഷത്തിൽ ഏഴോ അതിലധികമോ യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടുവെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഏത് രാജ്യത്തിൻ്റെ യുദ്ധ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

'ഞാൻ തടഞ്ഞില്ലായിരുന്നെങ്കിൽ ഇന്ത്യയും പാകിസ്ഥാനും ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു. അവരുടെ ഏറ്റുമുട്ടലും ഏഴ് യുദ്ധവിമാനങ്ങൾ വെടിവച്ചിടുന്നതും ഢാൻ കണ്ടു. അത് നല്ലതല്ലെന്ന് ഞാൻ പറഞ്ഞു. 'ഞാൻ ഭയങ്കരനായ ഒരു മനുഷ്യനോടാണ് സംസാരിച്ചത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്. നിങ്ങൾക്കും പാകിസ്ഥാനും എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ വിദ്വേഷം വളരെ വലുതായിരുന്നു' - അമേരിക്കയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.

സംഘർഷം നീണ്ടാൽ വ്യാപാര കരാറുകൾ നിർത്തിവെയ്ക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് മുന്നറിയിപ്പ് നൽകിയതായും ട്രംപ് പറഞ്ഞു. "നിങ്ങൾ തമ്മിലെ സംഘർഷം ആണവയുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും ഈ സാഹചര്യത്തിൽ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ നിങ്ങളുടെ മേൽ ഉയർന്ന താരിഫ് ചുമത്തും. ഇത് യുദ്ധം വേഗം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യയെ എത്തിച്ചു,' - ട്രംപ് പറഞ്ഞു.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും സൈന്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിൽ നേരിട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നാല് ദിവസത്തെ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് നേരത്തെ മുതൽ ഇന്ത്യ വിശദീകരിക്കുന്നത്.

YouTube video player