യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയും ട്രംപിന്‍റെ ചിത്രങ്ങളും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ‘ട്രംപ് മരിച്ചു’ എന്ന തരത്തിലുള്ള പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ശനിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ്ങായത്. 79-കാരനായ ട്രംപിന്‍റെ കൈകളിലെ ചതവുകളും കണങ്കാലുകളിലെ നീരും സംബന്ധിച്ച ചിത്രങ്ങൾ ജൂലൈ മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ മേക്കപ്പ് ഉപയോഗിച്ച് മറച്ചതായി തോന്നുന്ന തരത്തിലുള്ളതാണ്.

ഈ ഊഹാപോഹങ്ങൾക്ക് ശക്തി പകർന്നത് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ പ്രസ്താവനയാണ്. എന്തെങ്കിലും സംഭവിച്ചാൽ നേതൃത്വം ഏറ്റെടുക്കാൻ താൻ തയ്യാറാണ് എന്ന് ഓഗസ്റ്റ് 27ന് യുഎസ്എ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വാൻസ് പറഞ്ഞിരുന്നു. അതേസമയം, ട്രംപ് പൂർണ്ണ ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴിഞ്ഞ 200 ദിവസത്തിനിടയിൽ എനിക്ക് ധാരാളം തൊഴിൽപരമായ പരിശീലനം ലഭിച്ചു. ദൈവത്തെ ഓർത്ത് ഒരു ദുരന്തം സംഭവിക്കുകയാണെങ്കിൽ, എനിക്ക് ലഭിച്ചതിനേക്കാൾ മികച്ച പരിശീലനം വേറെയില്ല” വാൻസ് പറഞ്ഞു. ട്രംപ് ഇപ്പോഴും മികച്ച ആരോഗ്യത്തിലാണെന്നും, പുലർച്ചെയും രാത്രി വൈകിയും അദ്ദേഹം ഊർജ്ജസ്വലനായി ജോലി ചെയ്യുമെന്നും വാൻസ് വ്യക്തമാക്കി. 79-ാം വയസിൽ അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് ട്രംപ്. 41-കാരനായ വാൻസ് യു എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്‍റാണ്.

ഔദ്യോഗിക പ്രതികരണം

ട്രംപിന്‍റെ പൊതുവേദികളിൽ നിന്നുള്ള അസാന്നിധ്യം സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ, സാമൂഹിക മാധ്യമങ്ങളിലെ ഊഹാപോഹങ്ങൾ മാത്രമാണ് ഈ അഭ്യൂഹങ്ങൾക്ക് ആധാരം. ട്രംപ് പൂർണ്ണമായും പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുന്നില്ല. ഇന്ന് പുലർച്ചെ 3.40ന് (വാഷിംഗ്ടൺ ഡി സി സമയം വെള്ളിയാഴ്ച വൈകുന്നേരം 6.40) ട്രൂത്ത് സോഷ്യലിൽ അദ്ദേഹം പോസ്റ്റിട്ടിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച യുഎസ് അപ്പീൽ കോടതിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ട്രംപിന്‍റെ വലതുകൈയിൽ ചതവുകൾ കാണുകയും മേക്കപ്പ് ഉപയോഗിച്ച് ഭാഗികമായി മറയ്ക്കുകയും ചെയ്ത ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഈ ആഴ്ചയുടെ തുടക്കത്തിൽ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജെ മ്യൂങ്ങുമായുള്ള കൂടിക്കാഴ്ചയിലും ട്രംപിന്‍റെ വലതുകൈയിൽ ചതവുകൾ ഉണ്ടായിരുന്നു.

ആരോഗ്യസ്ഥിതി സംബന്ധിച്ച് മുൻ റിപ്പോർട്ടുകൾ

നേരത്തെ ജൂലൈയിൽ, ട്രംപിന്‍റെ കണങ്കാലുകളിലെ നീരുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർന്നപ്പോൾ വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു. 70 വയസിനു മുകളിലുള്ളവരിൽ സാധാരണയായി കാണുന്ന സിരകളുടെ അവസ്ഥയായ ക്രോണിക് വീനസ് ഇൻസഫിഷ്യൻസി (chronic venous insufficiency) എന്ന രോഗം അദ്ദേഹത്തിന് ഉണ്ടെന്ന് മെഡിക്കൽ പരിശോധനകളിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞു. “പ്രസിഡന്റ് ട്രംപ് ജനങ്ങളുടെ നേതാവാണ്. ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്‍റിനേക്കാളും കൂടുതൽ അമേരിക്കക്കാരെ അദ്ദേഹം ദിവസവും കാണുകയും കൈ കൊടുക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ പ്രതിബദ്ധത അചഞ്ചലമാണ്, അത് അദ്ദേഹം എല്ലാ ദിവസവും തെളിയിക്കുന്നു” - അവർ പറഞ്ഞു.