രണ്ട് ദിവസത്തെ ആസിയാൻ ഉച്ചകോടിക്ക് തുടക്കമായി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരിട്ടും പ്രധാനമന്ത്രി ഓൺലൈനായും പങ്കെടുക്കും. വ്യാപാരത്തിലെ ഇരട്ടത്താപ്പ്, റഷ്യൻ എണ്ണ വിലക്ക് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ ശക്തമായ നിലപാട് അറിയിക്കും.
ദില്ലി: രണ്ട് ദിവസത്തെ ആസിയാൻ (ASEAN) ഉച്ചകോടിക്ക് തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് എത്തും. പ്രധാനമന്ത്രി ഓൺലൈനായി സംസാരിക്കും. ഉച്ചകോടിയിൽ ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് അവതരിപ്പിക്കും. വ്യാപാര രംഗത്ത് ചില രാജ്യങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പ് നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഉച്ചകോടിയിൽ വ്യക്തമാക്കും. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലക്ക് അടക്കമുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
ആസിയാൻ ഉച്ചകോടിക്കായുള്ള യാത്രയ്ക്കിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളും ചർച്ചയിൽ വിഷയമായേക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും നിർത്തിവയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇക്കാര്യങ്ങളിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഏഷ്യൻ മേഖലയിലെ നയതന്ത്ര, വ്യാപാര ബന്ധങ്ങളിൽ നിർണായകമാകുന്ന തീരുമാനങ്ങൾ ഈ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കില്ലെന്ന് അടുത്തിടെ അറിയിച്ചിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാൻ താൻ മലേഷ്യയിലെ ക്വാലലംപൂരിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. പകരം വിർച്വലായി സമ്മേളനത്തിൽ പങ്കെടുക്കും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഇക്കാര്യം പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. അവസാന നിമിഷം പ്രധാനമന്ത്രി ഉച്ചകോടിയിൽ നിന്ന് മാറിനിൽക്കുന്നത് നയതന്ത്ര നീക്കമെന്നാണ് വിലയിരുത്തൽ.
ബിഹാര്‍ തെരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ, ട്രംപുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയിൽ താരിഫും റഷ്യൻ എണ്ണയും ഇന്ത്യ-പാക് മധ്യസ്ഥതയും അടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചകളിലേക്ക് വന്നാൽ ട്രംപിന്റെ പ്രതികരണം പ്രവചനാതീതമായേക്കുമെന്ന വിലയിരുത്തലിലാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.2014 മുതൽ 2019 വരെ എല്ലാ വർഷവും പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് 2020, 2021 വർഷങ്ങളിൽ ഉച്ചകോടി നടന്നില്ല. 2022 ൽ നടന്ന ഉച്ചകോടിയിൽ മോദി പങ്കെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് തവണയും അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.


