13 ദിവസങ്ങൾക്ക് ശേഷം അമേരിക്കൻ ആക്രമണമില്ലാതെ ഇറാനിൽ ശാന്തമായ രാത്രി. ഗൾഫിലെ സംഘർഷം കുറഞ്ഞത് ലോകത്തിന് ആശ്വാസം പകരുമ്പോൾ, ഇത് കൊടുങ്കാറ്റിന് മുന്നോടിയായുള്ള ശാന്തതയാണോ എന്ന ആശങ്കയും നിലനിൽക്കുന്നു

ടെഹ്റാൻ: 13 ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഇറാനെ അമേരിക്ക ആക്രമിക്കാത്ത ദിനത്തിന്‍റെ ആശ്വാസത്തിൽ ലോകം. ഇറാനെ കഴിഞ്ഞ രാത്രിയിൽ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡിന്‍റെ പുതിയ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. ഇറാൻ മാധ്യമങ്ങളിലും ആക്രമണ വാർത്തയോ വിവരങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കൻ ആക്രമണത്തിന് ഇടവേളയുണ്ടായതോടെ ഗൾഫിലേക്കുള്ള ഇറാന്റെ തിരിച്ചടിയും കുറഞ്ഞു. കുവൈത്തിലേക്കും ബഹറൈനിലേക്കും ജോർദാനിലേക്കും ഇറാന്റെ തിരിച്ചടികൾ ഒന്നുമുണ്ടായിട്ടില്ല. ഇതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക? അതോ കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണോ? എന്ന ചോദ്യങ്ങളും സജീവമായി. ഹോർമൂസ് ഉൾപ്പടെ സമാധാന ധാരണകളെ കുറിച്ചുള്ള ചർച്ചകളും ഇതോടെ മുറുകി. ഹോർമൂസിൽ ഇറാനോടാലോചിക്കാതെ പുതിയ പാത തുറക്കാൻ ശ്രമിച്ചതാണ് ധാരണ പൊളിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് വഴങ്ങുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും പറഞ്ഞു.

സൗദി - ഹൂത്തി സംഘർഷം രൂക്ഷം

അതേസമയം സൗദിയും ഹൂത്തികളും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇരു കൂട്ടരും തമ്മിലുള്ള സംഘർഷം എല്ലാ പരിധിയും കൈവിടുന്ന നിലയിലാണ് തുടരുന്നത്. രാത്രിയിൽ വീണ്ടും സൗദിയുടെ കപ്പലാക്രമിച്ചതിന് പിന്നാലെ യെമനിലെ ഹുദൈദ തുറമുഖത്തെ ടെലി കമ്മ്യുണിക്കേഷൻ കേന്ദ്രം സൗദി സംയുക്ത സേന തകർത്തു. ഹൂത്തികളെ രാത്രിയിൽ സൗദി തിരിച്ചടിച്ചതിന് പിന്നാലെ സൗദിയുടെ യാംബുവിലും ജിസാനിലും ഹൂത്തി ആക്രമണ മുന്നറിയിപ്പുമെത്തി. ആരാംകോ ഉൾൾപ്പടെ സൗദിയടെ പ്രധാന റിഫൈനറികളും യാംബു തുറമുഖവും ജിസാൻ എയർപോർട്ടും ഇവിടെയാണ്. ഇതിനിടെ ചെങ്കടലിൽ സൗദിയുടെ മറ്റൊരു കപ്പൽ രാത്രിയിൽ ആക്രമിക്കപ്പെട്ടു. അതേസമയം ഹോർമൂസിൽ 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷപ്പെടുത്തിയെന്ന ആശ്വാസ വാർത്തയും ഇതിനിടെ ഉണ്ടായി. ഹോർമൂസിൽ മൊസാംബിക് പതാക വഹിക്കുന്ന കപ്പലിൽ നിന്നാണ് 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷിച്ചത്.