ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ്; നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരവ് പിന്‍വലിച്ചു
ഹോർമുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു.
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് ട്രംപ്. എന്നാല്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന് മുമ്പ് ആക്രമണ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്‍റ് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടത്താനായിരുന്ന പദ്ധതി. ഇറാനിലെ ജനങ്ങള്‍ക്കും സൈന്യത്തിനും ഉണ്ടാകുന്ന അപകടം കുറക്കാനായിരുന്നു ഇത്.
മിസൈല്‍ ഉപയോഗിച്ച് ഇറാന്‍റെ റഡാര്‍ സംവിധാനങ്ങളും, മിസൈല്‍ കേന്ദ്രങ്ങളും തകര്‍ക്കാനുമാണ് ട്രംപ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 ലും 2018ലും ഇത്തരം ആക്രമണത്തിന് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. അന്ന് സിറിയയിലെ ചില ഐഎസ് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം അത് നടപ്പിലാക്കിയത്. എന്നാല്‍ ഇത്തവണ ഇത്തരം ഒരു നിര്‍ദേശം അവസാന നിമിഷം പിന്‍വലിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ചെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഹോർമുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ഇറാന്‍റെ ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്‍റെ ആരോപണം. എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.അതേ സമയം ഇറാന്‍റെ നടപടി വലിയ തെറ്റെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരസ്യമായി പ്രതികരിച്ചത്.
Donald J. Trump✔@realDonaldTrump
Iran made a very big mistake!
115K people are talking about this
നിരീക്ഷക ഡ്രോൺ ഇറാൻ മിസൈലുപയോഗിച്ച് തകർത്തത് ആദ്യം അമേരിക്ക നിഷേധിച്ചിരുന്നു. പിന്നീട് സംഭവം സ്ഥിരീകരിച്ച അമേരിക്കൻ സൈന്യം പ്രകോപനമൊന്നുമില്ലാത്ത ആക്രമണമാണെന്ന് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മേഖലയിലേക്ക് കൂടുതൽ സേനയെ അയക്കാൻ കഴിഞ്ഞ ദിവസം അമേരിക്ക തീരുമാനിച്ചിരുന്നു.