സുപ്രീം കോടതി വിധി റദ്ദാക്കിയതിന് പിന്നാലെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 1974-ലെ ട്രേഡ് ആക്ട് ഉപയോഗിച്ച് ആഗോള ഇറക്കുമതി തീരുവ 15% ആയി ഉയർത്തി. ഈ നീക്കം 150 ദിവസത്തേക്ക് താരിഫ് ചുമത്താൻ അദ്ദേഹത്തിന് അധികാരം നൽകുന്നു.
വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ വ്യാപകമായ ഇറക്കുമതി തീരുവകൾ നിയമവിരുദ്ധമാണെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ശക്തമായ തിരിച്ചടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോടതി വിധി മറികടക്കാൻ 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ആഗോള തീരുവ 15 ശതമാനമായി ഉയർത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ ഇത് 10 ശതമാനമായിരുന്നു.
ദേശീയ അടിയന്തരാവസ്ഥാ നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത് പ്രസിഡന്റിന്റെ അധികാരപരിധിക്ക് പുറത്താണെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെ തമാശ എന്ന് വിശേഷിപ്പിച്ച ട്രംപ്, പുതിയ നിയമവഴിയിലൂടെ താരിഫുകൾ ഉടനടി പ്രാബല്യത്തിൽ വരുത്തി. രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണിത്. ഇതനുസരിച്ച് ഫെബ്രുവരി 24 മുതൽ പുതിയ തീരുവകൾ നിലവിൽ വരും. ഈ നിയമപ്രകാരം 150 ദിവസം വരെ പരമാവധി 15 ശതമാനം തീരുവ ചുമത്താം. ഈ പരിധിയാണ് ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 150 ദിവസത്തിന് ശേഷം അമേരിക്കൻ കോൺഗ്രസ്സിന്റെ അനുമതിയില്ലെങ്കിൽ ഈ തീരുവ അവസാനിക്കും.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമായ ചില ഉൽപ്പന്നങ്ങളെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കൻ തൊഴിലാളികൾക്കും കർഷകർക്കും നിർമ്മാതാക്കൾക്കും ഗുണകരമാവുന്ന രീതിയിൽ വ്യാപാര ബന്ധങ്ങൾ പുനഃക്രമീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. പതിറ്റാണ്ടുകളായി അമേരിക്കയെ കൊള്ളയടിക്കുന്ന രാജ്യങ്ങൾക്കുള്ള ശിക്ഷയാണിതെന്നാണ് ട്രംപിന്റെ പക്ഷം. 150 ദിവസത്തെ കാലാവധി കഴിഞ്ഞാലും പുതിയൊരു സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തീരുവ തുടരാൻ ട്രംപിന് സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയുമായുള്ള നിയമപോരാട്ടത്തിൽ തന്റെ പ്രധാന രാഷ്ട്രീയ അജണ്ടയായ 'കർശന വ്യാപാര നയം' ഉപേക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ട്രംപ് നൽകുന്നത്.


