മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി താരിഫുകൾക്കെതിരെ ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ യുഎസ് സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തി.

വാഷിങ്ടൺ: ലോകരാജ്യങ്ങൾക്ക് അധിക നികുതി ചുമത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്തത് ഇന്ത്യൻ വംശജനായ അഭിഭാഷകൻ. അമേരിക്കയിലെ മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലായ നീൽ കത്യാലാണ് പരാതിക്കാർക്കായി കോടതിയിൽ ഹാജരായത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) ഉപയോഗിച്ച് എല്ലാ വ്യാപാര പങ്കാളികളിൽ നിന്നുമുള്ള ഇറക്കുമതിക്ക് അന്യായവും ഭരണഘടനാ വിരുദ്ധവുമായ നികുതികൾ ചുമത്തുന്നതിനെതിരെ കത്യാൽ യുഎസ് സുപ്രീം കോടതയിൽ ശക്തമായി വാദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി നിയമവാഴ്ചയ്ക്ക് വേണ്ടി നിലകൊണ്ടു. വിധിയുടെ സന്ദേശം ലളിതമായിരുന്നു. പ്രസിഡന്റുമാർ ശക്തരാണ്, പക്ഷേ നമ്മുടെ ഭരണഘടന ഇപ്പോഴും കൂടുതൽ ശക്തമാണ്. അമേരിക്കയിൽ, കോൺഗ്രസിന് മാത്രമേ അമേരിക്കൻ ജനതയുടെ മേൽ നികുതി ചുമത്താൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കിയെന്ന് വിധി വന്ന ശേഷം കത്യാൽ പറഞ്ഞു.

ലിബർട്ടി ജസ്റ്റിസ് സെന്ററിന്റെ പിന്തുണയോടെ ചെറുകിട ബിസിനസുകാരാണ് കേസ് ഫയൽ ചെയ്തത്. അതേസമയം, ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക നേട്ടത്തിനും താരിഫുകൾ നിർണായകമാണെന്ന് ട്രംപ് ന്യായീകരിച്ചു. വ്യാപാര കമ്മിയും ഫെന്റനൈൽ ഓവർഡോസും ദേശീയ അടിയന്തരാവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി.

എന്നാൽ, കത്യാൽ ഈ വിധിയെ ഭരണഘടനാ നാഴികക്കല്ലായി ചിത്രീകരിച്ചു. നിയമപരമായി ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം യുഎസ് സുപ്രീം കോടതി അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ഏതെങ്കിലും ഒരു പ്രസിഡന്റിനെതിരെയല്ല, മറിച്ച് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചാണ്. അധികാര വികേന്ദ്രീകരണം ബലപ്പെടുത്തുന്നതാണ് വിധി. 250 വർഷമായി നമ്മുടെ സർക്കാരിന്റെ അടിസ്ഥാനശിലയായി പ്രവർത്തിക്കുന്ന നമ്മുടെ സുപ്രീം കോടതി ഏറ്റവും അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും കത്യാൽ പറഞ്ഞു.

ചിക്കാഗോയിൽ ഇന്ത്യൻ കുടിയേറ്റ മാതാപിതാക്കൾക്ക് ജനിച്ച കത്യാൽ, ഡാർട്ട്മൗത്ത് കോളേജിൽ നിന്നും യേൽ ലോ സ്കൂളിൽ നിന്നും ബിരുദം നേടി. പിന്നീട്, അദ്ദേഹം യുഎസ് സുപ്രീം കോടതിയിലെ ജസ്റ്റിസ് സ്റ്റീഫൻ ബ്രെയറിന് വേണ്ടി ക്ലാർക്കായി ജോലി ചെയ്തു. 2010-ൽ പ്രസിഡന്റ് ബരാക് ഒബാമ ആക്ടിംഗ് സോളിസിറ്റർ ജനറലായി നിയമിച്ചു. പിന്നീട് സുപ്രീം കോടതിയിലും രാജ്യവ്യാപകമായി അപ്പീൽ കോടതികളിലും ഫെഡറൽ സർക്കാരിനെ പ്രതിനിധീകരിച്ചു. സുപ്രീം കോടതിയിൽ 50-ലധികം കേസുകൾ അദ്ദേഹം വാദിച്ച് റെക്കോർഡ് സൃഷ്ടിച്ചു. ജോര്‍ജ്ടൗണ്‍ സര്‍വകലാശാല ലോ സെന്‍ററിറിലെ നാഷണല്‍ സെക്യൂരിറ്റിയിലെ പ്രൊഫസറാണ് കത്യാല്‍. 

നിലവിൽ മിൽബാങ്ക് എൽഎൽപിയിൽ പങ്കാളിയും ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ലോ സെന്ററിലെ പോൾ സോണ്ടേഴ്സ് പ്രൊഫസറുമായ കത്യാൽ, ഭരണഘടനാപരവും സങ്കീർണ്ണവുമായ അപ്പീൽ വ്യവഹാരങ്ങളിൽ വിദഗ്ദ്ധനാണ്. 1965 ലെ വോട്ടിംഗ് റൈറ്റ്സ് ആക്ടിന്റെ ഭരണഘടനാ സാധുതയെ പ്രതിരോധിക്കുക, ട്രംപിന്റെ 2017 ലെ യാത്രാ നിരോധനം, പ്രധാന പരിസ്ഥിതി, ദേശീയ സുരക്ഷാ തർക്കങ്ങളിലെ വിജയം എന്നിവയാണ് അദ്ദേഹത്തിന്റെ മുൻകാല കേസുകൾ.