വടക്കേ അമേരിക്കയിലെ അഞ്ച് മഹാതടാകങ്ങളിൽ ഒന്നായ ലേക്ക് ഒന്റാരിയോയുടെ വടക്ക് ഭാഗത്ത് കാനഡയിലെ ഒന്റാരിയോയും തെക്ക് ഭാഗത്ത് ന്യൂയോർക്കുമാണ് സ്ഥിതി ചെയ്യുന്നത്.

വാഷിംഗ്ടൺ: കാനഡയുമായുള്ള വ്യാപാര തർക്കം രൂക്ഷമായതോടെ പ്രശസ്തമായ തടാകത്തിന്റെ പേരു മാറ്റി ട്രംപ്. ലേക്ക് ഒന്റാരിയോയുടെ പേരാണ് ട്രംപ് ലേക്ക് അമേരിക്ക എന്നാക്കി മാറ്റിയത്. പുനർനാമകരണം ചെയ്യാനുള്ള ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവച്ചു. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുകിട വലിയ കാറുകൾ, ട്രക്കുകൾ, വാഹനഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചരിത്ര പ്രസിദ്ധമായ തടാകത്തിന്റെ പേരുമാറ്റലെന്നതാണ് ശ്രദ്ധേയം. വടക്കേ അമേരിക്കയിലെ അഞ്ച് മഹാതടാകങ്ങളിൽ ഒന്നായ ലേക്ക് ഒന്റാരിയോയുടെ വടക്ക് ഭാഗത്ത് കാനഡയിലെ ഒന്റാരിയോയും തെക്ക് ഭാഗത്ത് ന്യൂയോർക്കുമാണ് സ്ഥിതി ചെയ്യുന്നത്. കാനഡയിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, ഹാമിൽട്ടൺ എന്നിവയും അമേരിക്കയിലെ റോചെസ്റ്റർ നഗരവും ഈ തടാകത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

വാഷിംഗ്ടണും ഒട്ടാവയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കവും നയതന്ത്ര വിള്ളലും കൂടുതൽ രൂക്ഷമാക്കുന്നതാണ് ഈ നടപടി. ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റം ഉൾപ്പെടെയുള്ള ഫെഡറൽ ഡാറ്റാബേസുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബോർഡ് ഓൺ ജിയോഗ്രാഫിക് നെയിംസുമായി ഏകോപിപ്പിച്ച് 30 ദിവസത്തിനുള്ളിൽ ഔദ്യോഗിക നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചാണ് ട്രംപിന്റെ ഉത്തരവ്. അമേരിക്കയുടെ പര്യവേക്ഷണം, കുടിയേറ്റം, പ്രതിരോധം, സമുദ്ര വ്യാപാരം എന്നിവയിൽ ഈ ഭൂപ്രദേശത്തിന്റെ തന്ത്രപരവും ചരിത്രപരവും സാമ്പത്തികവുമായ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിന്റെ പൂർണ്ണരൂപം. ഗ്രേറ്റ് ലേക്ക്സ് ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് നടത്തിയ വൻ സാമ്പത്തിക-സുരക്ഷാ നിക്ഷേപ ചൂണ്ടിക്കാണിച്ചാണ് ഭരണകൂടം ഈ ഏകപക്ഷീയമായ പുനർനാമകരണത്തെ ന്യായീകരിക്കുന്നത്. ഗ്രേറ്റ് ലേക്സിൽ പ്രവർത്തിക്കുന്ന 11 ഐസ് ബ്രേക്കിംഗ് കപ്പലുകളിൽ ഒൻപതും നൽകുന്നത് യുഎസ് കോസ്റ്റ് ഗാർഡാണെന്നും കഴിഞ്ഞ ദശകത്തിൽ പ്രാദേശിക പരിസ്ഥിതി സംരക്ഷണത്തിനായി വാഷിംഗ്ടൺ ഏകദേശം 4 ബില്യൺ ഡോളർ സംഭാവന ചെയ്തിട്ടുണ്ടെന്നും ഭരണകൂടം അവകാശപ്പെടുന്നു.

ഓവൽ ഓഫീസിൽ നടന്ന ചടങ്ങിൽ, ഗ്രേറ്റ് ലേക്സിന്റെ ഭൂപടത്തിൽ ലേക്ക് ഒന്റാറിയോ എന്ന ഭാഗത്തിന് മുകളിൽ 'ലേക്ക് അമേരിക്ക' എന്ന് വലിയ ചുവന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്തിയത് പ്രദർശിപ്പിച്ചുകൊണ്ടാണ് ട്രംപ് ഉത്തരവിൽ ഒപ്പുവെച്ചത്. ചടങ്ങിൽ വെച്ച് കനേഡിയൻ നേതൃത്വത്തിനെതിരെ ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചു. അറ്റ്ലാന്റിക് അല്ലെങ്കിൽ പസഫിക് പോലുള്ള പ്രധാന സമുദ്രങ്ങളുടെ പേരുമാറ്റുന്ന കാര്യവും ഭാവിയിൽ രാജ്യം പരിഗണിച്ചേക്കാമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിച്ച് ഇരുരാജ്യങ്ങളും സംയുക്തമായി പങ്കിടുന്ന ഒന്നായതിനാൽ, കാനഡയിലോ മറ്റ് അന്താരാഷ്ട്ര സംഘടനകളിലോ തടാകത്തിന്റെ പേരുമാറ്റത്തിന് യാതൊരു നിയമസാധുതയുമില്ലെന്നാണ് കാനഡ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം