നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്
ദില്ലി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്.
നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്. ടിബറ്റൻ മേഖലയിലെ തന്നെ മറ്റൊരു ഹിമ തടാകം മുറിയാനും സാധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസം ജാഗ്രത പാലിക്കണമെന്നും ചൈന നേപ്പാളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രളയത്തിൽ തകർന്ന നേപ്പാളിന് കൂടുതൽ സഹായം എത്തിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി കൂടുതൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ നേപ്പാളിൽ എത്തും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അടക്കം ഇന്ത്യയുടെ സഹായം നേപ്പാളിൽ ലഭ്യമാക്കും. സർക്കാരിൻറെ അനുമതി ലഭിച്ചാൽ കരസേനയുടെ പ്രത്യേക സംഘം രക്ഷാപ്രവർത്തനത്തിന് അടക്കം നേപ്പാളിലെത്തും.



