ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അവകാശപ്പെട്ടു.
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് അവകാശവാദം നടത്തിയത്.ചരിത്രത്തിലെ തന്നെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യരിൽ ഒരാളായ ഖമനേയി കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം കുറിച്ചു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും അത്യാധുനിക ഇന്റലിജൻസ് സംവിധാനങ്ങളെയും ട്രാക്കിംഗ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനേയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു.ഇസ്രയേലുമായി ചേർന്ന് നടത്തിയ അതീവ രഹസ്യവും കൃത്യവുമായ നീക്കത്തിലൂടെയാണ് ഖമേനിയെ കണ്ടെത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഖമനേയി മാത്രമല്ല, അദ്ദേഹത്തോടൊപ്പം ഇറാന്റെ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്ന മറ്റ് മുതിർന്ന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തി. ഇതോടെ ഇറാന്റെ ഭരണനേതൃത്വം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഖമേനിയുടെ മരണം ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാന്റെ സൈന്യത്തോടും പോലീസിനോടും ആയുധം വെച്ച് കീഴടങ്ങാനും ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങളെ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മിഡിൽ ഈസ്റ്റിലും ലോകത്തും സമാധാനം പുലരുന്നത് വരെ കൃത്യതയാർന്ന ബോംബാക്രമണങ്ങൾ തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമനേയിയുടെ വസതിക്കും ഓഫീസിനും നേരെ നടന്ന വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഖമനേയിയുടെ മരണം സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയും ഇസ്രയേലും നടത്തുന്ന വാദം ഇറാൻ തള്ളുന്നു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും ട്രംപും ഒരേപോലെ അകകാശവാദം ഉന്നയിക്കുന്നുണ്ട്.


