കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സൈനിക സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയുടെയോ മറ്റ് രാജ്യങ്ങളുടെയോ മധ്യസ്ഥതയില്ലാതെ, ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി.
വാഷിംഗ്ടൺ: കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സൈനിക സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ബുധനാഴ്ച ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്‍റെ പഴയ വാദങ്ങൾ ആവർത്തിച്ചത്. നാല് ദിവസം നീണ്ടുനിന്ന ആ സംഘർഷത്തിനിടയിൽ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉൾപ്പെടെ ലോകത്തിലെ എട്ട് വലിയ യുദ്ധങ്ങൾ താൻ ഇടപെട്ട് പരിഹരിച്ചിട്ടുണ്ടെന്നും, അതിനാൽ മറ്റാരേക്കാളും കൂടുതൽ നൊബേൽ സമാധാന സമ്മാനത്തിന് അർഹൻ താനാണെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ഒരു അണുബോംബ് യുദ്ധത്തിലേക്ക് വരെ വഴിമാറുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇരുരാജ്യങ്ങൾക്കും മേൽ 200 ശതമാനം കടുത്ത വ്യാപാര നികുതി ചുമത്തുമെന്ന് താൻ മുന്നറിയിപ്പ് നൽകിയതോടെയാണ് അവർ യുദ്ധം നിർത്തിയതെന്നും ട്രംപ് വെളിപ്പെടുത്തി. താൻ ഇടപെട്ടത് വഴി മൂന്ന് മുതൽ അഞ്ച് കോടി വരെ ആളുകളുടെ ജീവനാണ് രക്ഷിച്ചതെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പൂർണ്ണമായി തള്ളി ഇന്ത്യ
എന്നാൽ അമേരിക്കയുടെയോ മറ്റേതെങ്കിലും മൂന്നാമതൊരു രാജ്യത്തിന്‍റെയോ മധ്യസ്ഥത ഇന്ത്യ പൂർണ്ണമായി നിഷേധിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീന പ്രദേശങ്ങളിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. തുടർന്ന് മെയ് 10ഓടെ ഇരുരാജ്യങ്ങളുടെയും സൈനിക മേധാവിമാർ നേരിട്ട് നടത്തിയ ചർച്ചകളുടെ ഫലമായാണ് സൈനിക നീക്കങ്ങൾ നിർത്തിവെച്ചതെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ത്യൻ ആക്രമണങ്ങളിൽ എഫ്-16 ഉൾപ്പെടെയുള്ള പന്ത്രണ്ടോളം പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപ് പറഞ്ഞ 11 വിമാനങ്ങൾ ആരുടേതാണെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണമൊന്നും യുഎസ് നൽകിയിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷിയുമായ കാര്യങ്ങളിൽ മറ്റ് രാജ്യങ്ങളുടെ ഇടപെടൽ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.


