ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയപ്പോൾ, ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാനും തിരിച്ചടിച്ചു. നാല് മാസത്തിലേറെയായി തുടരുന്ന സംഘർഷം ഇപ്പോൾ ലോകത്തിലെ പ്രധാന എണ്ണപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തന്നെ ഇറാനെ പരാജയപ്പെടുത്തുമെന്നും വളരെ പെട്ടെന്ന് തന്നെ അവർ തോൽവി സമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെൻസിൽവാനിയ ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ നീക്കങ്ങളിൽ ഇറാൻ അസ്വസ്ഥരാണെന്നും ഒത്തുതീർപ്പിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഒത്തുതീർപ്പിലെത്തണോ അവസാനിപ്പിക്കണോ എന്ന് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന ശക്തമായ പ്രതികരണവുമായി ഇറാനും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ക്രമീകരണങ്ങൾ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധയെന്ന് ഇറാന്റെ മധ്യസ്ഥ ചർച്ചകളിലെ പ്രധാനി മുഹമ്മദ് ബഖീർ ഖാലിബാഫ് പ്രസ്താവിച്ചു. അനിവാര്യവും നിലനിൽപ്പിന് വേണ്ടിയുള്ളതുമായ യുദ്ധത്തിലാണ് തങ്ങളെന്നും ഖാലിബാഫ് വ്യക്തമാക്കി. മേഖലയിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നത് തുടരുമെന്ന് ഇറാന്റെ ശക്തമായ റെവല്യൂഷണറി ഗാർഡ്സും പ്രതികരിച്ചു. സംഘർഷം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒന്നാക്കി മാറ്റാമെന്ന് അമേരിക്ക കരുതേണ്ടെന്നും യു.എസ് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും പറഞ്ഞ റെവല്യൂഷണറി ഗാർഡ്സ് വക്താവ് ഹൊസൈൻ മൊഹെബ്ബി, അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി. അതേസമയം, 2024-ൽ തടവിലാക്കിയ അമേരിക്കൻ വനിതയെ രാജ്യം വിടാൻ ഇറാൻ അനുവദിച്ചതായി ട്രംപ് അറിയിച്ചു. അവർ ഇപ്പോൾ സുരക്ഷിതയായി ഇറാന് പുറത്തെത്തിയെന്നും ഇറാന്റെ നല്ല മനസ്സിനെ അമേരിക്ക അഭിനന്ദിക്കുന്നുവെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.

നാല് മാസത്തിലേറെയായി തുടരുന്ന ഇറാൻ യുദ്ധം ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. ഇറാനിയൻ കപ്പലുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയപ്പോൾ, തങ്ങൾ നിശ്ചയിച്ചിട്ടുള്ള പാത പിന്തുടരാത്ത കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം ആക്രമണം നടത്തുന്നുണ്ട്. ലോകത്തിലെ ആകെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഒമാനും ഇറാനും ഇടയിലുള്ള ഈ കടലിടുക്കാണ് എണ്ണ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ നിന്നുള്ള ഏക സമുദ്രപാത. 33 കിലോമീറ്ററാണ് കടലിടുക്കിൻ്റെ ഏറ്റവും കുറഞ്ഞ വീതി. ഇതിലൂടെ ഇരുവശത്തേക്കുമുള്ള കപ്പൽ പാതയ്ക്ക് 3 കിലോമീറ്റർ വീതി മാത്രമാണുള്ളത്.