യുഎഇയിൽ നിന്ന് ഇറാനിലേക്ക് 300 കോടി ഡോളർ കൈമാറിയെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിച്ച്  യുഎഇ വിദേശകാര്യ മന്ത്രാലയം. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.  

അബുദാബി: യുഎഇയിൽ നിന്ന് ഇറാനിലേക്ക് വൻതോതിൽ പണം കൈമാറിയെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. 300 കോടി ഡോളർ യുഎഇയിൽ നിന്ന് ഇറാനിലേക്ക് കൈമാറിയെന്ന തരത്തിലുള്ള വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. യുഎഇ വഴി മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളൊന്നും തന്നെ റിലീസ് ചെയ്യുകയോ, കൈമാറുകയോ അല്ലെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ലെന്ന് രാജ്യം വ്യക്തമാക്കി.

മാധ്യമങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം

ഇത്തരം സുപ്രധാന വിഷയങ്ങളിൽ വാർത്തകൾ നൽകുമ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കൃത്യത ഉറപ്പുവരുത്താനും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും മാധ്യമങ്ങൾ തയ്യാറാകണം. സ്ഥിരീകരിക്കാത്ത വിവരങ്ങളും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണമെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായി മുന്നറിയിപ്പ് നൽകി.

ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിൻ്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിൻ്റെ വാദം.