യുഎസുമായുള്ള സമാധാന കരാർ സംബന്ധിച്ച് അർത്ഥ വ്യക്തതയില്ലാത്ത പോസ്റ്റുകൾ കൊണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തി എന്നാണ് അരഗ്ചിക്ക് എതിരായ വിമർശനം. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഇറാനെ കുറ്റപ്പെടുത്താൻ അവസരം നൽകിയെന്നും മാധ്യമങ്ങൾ വിമർശിക്കുന്നു.

ടെഹ്റാൻ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയെ കടന്നാക്രമിച്ച് ഇറാനിലെ മാധ്യമങ്ങൾ. യുഎസുമായുള്ള സമാധാന കരാർ സംബന്ധിച്ച് അർത്ഥ വ്യക്തതയില്ലാത്ത പോസ്റ്റുകൾ കൊണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തി എന്നാണ് വിമർശനം. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഇറാനെ കുറ്റപ്പെടുത്താൻ അവസരം നൽകി. ട്രംപിന്റെ നിലപാടുകൾക്ക് ഒപ്പം നിൽക്കാനാണോ ശ്രമം എന്ന് ചോദ്യവും ഇറാനിലെ മാധ്യമങ്ങൾ ഉന്നയിക്കുന്നു. അതേസമയം സുപ്രീം നാഷണൽ കൗൺസിൽ മേൽനോട്ടത്തിൽ ആണ് കരാർ എന്നാണ് അരഗ്ചിയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാൻ അമേരിക്കയും ഇറാനും കരാറിലേക്ക് അടുക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തിയിരുന്നു. മുൻപൊരിക്കലും കരാറിന് ഇത്രയും തൊട്ടടുത്ത് എത്തിയിട്ടില്ലെന്ന് അരഗ്ചി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ഇസ്ലാമാബാദിലുണ്ടായ ധാരണ അതിന്‍റെ പൂർത്തീകരണത്തോട് എക്കാലത്തെക്കാളും ഏറെ അടുത്തുനിൽക്കുകയാണ് എന്നാണ് അരഗ്ചി വ്യക്തമാക്കിയത്. ഇറാനിലെ ചില മാധ്യമങ്ങളിൽ കരാറിന്റെ വിശദാംശങ്ങൾ എന്ന പേരിൽ ചില വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ ഈ പ്രതികരണം. കരാർ അന്തിമ രൂപത്തിൽ ആകുന്നതുവരെ മാധ്യമങ്ങൾ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇറാന് ഉത്തരവാദിത്തത്തോടെയുള്ള സുതാര്യമായ സമീപനമാണുള്ളതെന്നും കരാറിന്റെ എല്ലാ വിവരങ്ങളും യഥാസമയം പൊതുജനങ്ങളുമായി പങ്കുവെക്കുമെന്നും അരഗ്ചി കൂട്ടിച്ചേർത്തു.

പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രിയുടെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. എന്നാൽ ഇറാനിയൻ മാധ്യമങ്ങളിൽ വന്ന കരാറിലെ വിശദാംശങ്ങൾക്കെതിരെ ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് ഇരുരാജ്യങ്ങളും തമ്മിൽ ലിഖിതമായി അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകളുമായി യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചില വിഷയങ്ങളിൽ തർക്കവും അസ്വാരസ്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഇരുപക്ഷവും ഒരു ഒത്തുതീർപ്പിലേക്ക് ഉടൻ തന്നെ എത്തിയേക്കുമെന്ന പ്രതീക്ഷകൾ ശക്തമാണ്.

ഇറാൻ ആണവായുധം ഉണ്ടാക്കില്ല, ഹോർമൂസ് മുപ്പത് ദിവസത്തിനകം പഴയപടിയാക്കും, ഇറാന്റെ പുനർനിർമ്മാണവും മരവിപ്പിച്ച ഫണ്ടും ഉൾപ്പടെ വൻതുക അമേരിക്ക ഇറാന് നൽകേണ്ടി വരും, ഇറാനു മേലുള്ള ഉപരോധങ്ങളും നീക്കും എന്നെല്ലാമാണ് ഇറാനിലെ മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ. അതേസമയം ഇസ്രയേലിനെ സംബന്ധിച്ച് സുഖകരമല്ലാത്ത ചില വിവരങ്ങളുണ്ട് ഇറാന്റെ മെഹർ ഏജൻസി പുറത്തുവിട്ട പട്ടികയിൽ. മിസൈൽ ശേഷിയും മേഖലയിലെ സംഘങ്ങൾക്ക് ഇറാൻ നൽകുന്ന പിന്തുണയും ചർച്ചയിൽ ഇല്ലെന്നാണ് അത്. യുറേനിയം ശേഖരം എന്ത് ചെയ്യണമെന്നതും സമ്പുഷ്ടീകരണം ഏത് തോത് വരെയെന്നതും മാത്രമാണ് ആണവ വിഷയത്തിലെ ചർച്ച. അതായത് ഇസ്രയേൽ ആവശ്യപ്പെടുന്നത് പ്രകാരം ആണവ കേന്ദ്രങ്ങൾ തകർക്കുകയോ പൂർണമായി ഉപേക്ഷിക്കുകയോ ചെയ്യില്ല. ഇവയെല്ലാം അന്തിമ ധാരണയിൽ ഇടംപിടിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.