യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് `ഓർഡർ ഓഫ് സായിദ്'

അബുദാബി: മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായി യുഎഇയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ `ഓർഡർ ഓഫ് സായിദ്' ബഹുമതി നൽകി ആദരിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് `ഓർഡർ ഓഫ് സായിദ്'. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാ​ഗമായി അൽ വതാനിൽ ഒരുക്കിയ ചടങ്ങിൽ വെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സമ്മാനം നൽകി ആദരിച്ചത്. 

ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ചതാണ് ഈ മെഡൽ. വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കുമാണ് ആ മെഡൽ സമ്മാനിക്കുന്നത്. യുഎഇ സ്ഥാപകനും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 2008ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു ബുഷിന് ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ട്രംപ്. ഖസ്ർ അൽ വതാനിൽ എത്തിയ ട്രംപ് യുഎഇ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വിഐപി ​ഗസ്റ്റ്ബുക്കിൽ ഒപ്പുവെക്കുകയും ചെയ്തു. കൂടാതെ, ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയാദിയും അടക്കമുള്ള യുഎഇ ബഹിരാകാശ യാത്രികരുമായി സംസാരിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം