വാഷിങ്ടണും റിയാദും തമ്മിലുള്ള പ്രതിരോധ സഹകരണം സൗദിയെ പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രി
റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ചർച്ചകളിൽനിന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കുന്നു. പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ വാഷിങ്ടണും റിയാദും തമ്മിലുള്ള പ്രതിരോധ സഹകരണം സൗദിയെ പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
റിയാദിൽ ഗൾഫ്-യുഎസ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഇറാനുമായി ഒരു കരാർ ഉണ്ടാക്കാൻ’ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് ശേഷമാണ് സൗദി വിദേശമന്ത്രിയുടെ പ്രസ്താവന. എന്നാൽ, സാധ്യമായ ഏതെങ്കിലും കരാറിന്റെ ഭാഗമായി മേഖലയിലുടനീളമുള്ള പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ ടെഹ്‌റാൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


