ജസ്റ്റ് സ്റ്റോപ്പ് ഓയിലിന്റെ ട്വിറ്റർ പേജിൽ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്ഞി കാമില, പ്രിൻസ് വില്യം, കേറ്റ് മിഡിൽടൺ എന്നിവരുടെ പ്രതിമകൾക്ക് ഒപ്പമാണ് പ്രതിമ ഉള്ളത്. 

ലണ്ടൻ : ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്സ് മ്യൂസിയത്തിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ മെഴുക് പ്രതിമ നശിപ്പിച്ച് കാലാവസ്ഥാ പ്രവർത്തകർ. 'ജസ്റ്റ് സ്റ്റോപ്പ് ഓയിൽ' എന്നെഴുതിയ ടി-ഷർട്ടുകൾ ധരിച്ച രണ്ട് പേർ ചേർന്ന് ബ്രിട്ടീഷ് രാജാവിന്റെ പ്രതിമയുടെ മുഖത്ത് കേക്ക് പുരട്ടുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജസ്റ്റ് സ്റ്റോപ്പ് ഓയിലിന്റെ ട്വിറ്റർ പേജിൽ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്ഞി കാമില, പ്രിൻസ് വില്യം, കേറ്റ് മിഡിൽടൺ എന്നിവരുടെ പ്രതിമകൾക്ക് ഒപ്പമാണ് പ്രതിമ ഉള്ളത്. 

കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ രണ്ട് പേർ അവരുടെ ജാക്കറ്റ് ഊരുകയും അടിയിൽ ധരിച്ചിരുന്ന ജസ്റ്റ് സ്റ്റോപ്പ് ഓയിൽ എന്ന ടീ ഷർട്ട് പ്രധർശിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇവർ പ്രവർത്തനത്തിനുള്ള സമയമായി എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് കേക്ക് മുഖത്തേക്ക് എറിയുകയായിരുന്നു. ചോക്ലേറ്റ് കേക്കാണ് ഇവർ മുഖത്തെറിഞ്ഞത്. സർക്കാർ പുതിയ എല്ലാ ഓയിൽ ഗ്യാസ് ലൈസൻസുകളും നിർത്തണമെന്നാണ് ഇവരുടെ ആവശ്യം. 

പ്രതിഷേധത്തിന് ശേഷം പ്രകടനക്കാർ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. "ആവശ്യം ലളിതമാണ്. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ"- അവരിൽ ഒരാൾ പറഞ്ഞതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വാക്സ് മ്യൂസിയത്തിനുണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. അതേസമയം ഞായറാഴ്ച, രണ്ട് പ്രകടനക്കാർ ജർമ്മനിയിൽ 110 മില്യൺ ഡോളർ വിലമതിക്കുന്ന പെയിന്റിംഗിലേക്ക് ചീഞ്ഞ ഉരുളക്കിഴങ്ങ് എറിഞ്ഞിരുന്നു. പെയിന്റിംഗ് ഗ്ലാസിൽ പൊതിഞ്ഞതിനാൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ബാർബെറിനി മ്യൂസിയം അറിയിച്ചു.

Read More : ചെന്നൈയിലെ വീട്ടിലെ ദീപാവലി ആഘോഷം, കുട്ടിക്കാലം ഓർത്തെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്