ഇന്ത്യയ്ക്ക് പുറമേ യുഎഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്ലാന്റ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പുതിയ യാത്രചട്ടം ബാധകമാണ്.

ലണ്ടന്‍: ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്താലും ബ്രിട്ടനില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ വേണം. ഒക്ടോബര്‍ നാലുമുതലാണ് പുതിയ യാത്രച്ചട്ടം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവരെ വാക്സിന്‍ എടുക്കാത്തവര്‍ എന്ന ഗണത്തിലാണ് ബ്രിട്ടണ്‍ പെടുത്തുന്നത്. ഇന്ത്യയ്ക്ക് പുറമേ യുഎഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്ലാന്റ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പുതിയ യാത്രചട്ടം ബാധകമാണ്.

അതേ സമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും, തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പുതിയ യാത്രച്ചട്ടം ബാധകമാണ്. അതേ സമയം യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ ആസ്ട്രസെനക വാക്സിന്‍ എടുത്തവര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട എന്ന് നിയമം ഉണ്ടെന്നിരിക്കെ അതിന്‍റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ബ്രിട്ടനില്‍ എത്തിയാല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്നതിന്‍റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും. ബ്രിട്ടണിലെ ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്‍റൈന്‍ നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധവുമായി ശശി തരൂർ എംപി രംഗത്ത് എത്തി. ബ്രിട്ടന്‍റെ യാത്ര നിയന്ത്രണങ്ങൾ കാരണം തന്‍റെ പുസ്തകത്തിൻറെ യുകെ പതിപ്പിന്‍റെ പ്രകാശനചടങ്ങിൽ നിന്ന് പിന്മാറേണ്ടി വന്നതിലുള്ള പ്രതിഷേധവും ശശി തരൂർ അറിയിച്ചു. 

പുതിയ യാത്രച്ചട്ട പ്രകാരം, ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് മുന്‍പും ശേഷവും കൊവിഡ് പരിശോധനയും നടത്തണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്തി. നെഗറ്റീവ് ആണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. ബ്രിട്ടനില്‍ എത്തി രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചിലവില്‍ കൊവിഡ് പരിശോധന നടത്തണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona