വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർ സഹായം ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും താമസം അനിവാര്യമല്ലെങ്കിൽ യുക്രൈൻ വിടണം എന്നുമാണ് നിര്‍ദ്ദേശം.

ദില്ലി: യുക്രൈനിലുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ തല്ക്കാലം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം. താമസം അനിവാര്യമല്ലെങ്കിൽ രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യൻ എംബസി ഉപദേശിച്ചു. ഇന്ത്യക്കാർ യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടു. റഷ്യയുടെ നീക്കങ്ങളെ തുടർന്ന് യുദ്ധ സാഹചര്യം നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഉപദേശം. സംഘർഷ സാധ്യതയുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. എംബസി തല്ക്കാലം അടയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ, യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി ന്യൂസ് പറയുന്നു.

'ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്' യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കുന്നത് ഇത്ര മാത്രമാണ്. യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 12 രാജ്യങ്ങള്‍ യുക്രൈനിൽ നിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങി. നിരവധി മലയാളികൾ ഉൾപ്പടെ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനിലുള്ളത്. വിദേശകാര്യ മന്ത്രാലയം സ്ഥിതി നിരീക്ഷിക്കുകയാണ്.