റഷ്യയുമായി താൽക്കാലിക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച് യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. യുഎസ് പ്രതിനിധികൾ ഇരുരാജ്യങ്ങളിലും സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് സെലൻസ്കിയുടെ വെടിനിർത്തൽ നിർദേശം.

കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി താൽക്കാലിക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച് യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. തങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്നും വ്യോമാക്രമണങ്ങൾ ഒഴിവാക്കിക്കൊണ്ട് സമാധാനം ഉറപ്പാക്കി റഷ്യയും ഇത് പിന്തുടരേണ്ടതുണ്ടെന്നും സെലൻസ്കി പറഞ്ഞു. യുഎസ് പ്രതിനിധികൾ റഷ്യയിലും യുക്രൈനിലും എത്തുന്ന പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് സെലൻസ്കിയുടെ നിർദേശം. യുക്രൈൻ്റെ ഇൻ്റലിജൻസ് സർവീസ് ആസ്ഥാനത്തിന് നേരെ റഷ്യ പട്ടാപ്പകൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ആണ് സെലൻസ്കിയുടെ നിർദേശമെന്നതും ശ്രദ്ധേയമാണ്.

യുഎസ് പ്രതിനിധികളായ ജെറെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ശനി, ഞായർ ദിവസങ്ങളിലായി മോസ്കോ, കീവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത്. വർഷങ്ങൾ നീണ്ട റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തും. ട്രംപിൻ്റെ പ്രതിനിധികളുടെ സന്ദർശനം സെലൻസ്കി ടെലഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്റ്റീവ് വിറ്റ്കോഫും ജെറെഡ് കുഷ്നറും ഇന്ന് മോസ്കോ സന്ദർശിക്കുമെന്നും ഞായറാഴ്ച അവർ കീവിൽ എത്തുമെന്ന് സെലൻസ്കി അറിയിച്ചു. യുഎസ് പ്രതിനിധികൾ സുരക്ഷിതമായി എത്തിച്ചേരുന്നതിനായി റഷ്യൻ വ്യോമാതിർത്തിയുടെ സാധാരണ പ്രവർത്തനം നിലനിർത്താൻ തീരുമാനിച്ചതായും സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾക്കായി യുക്രെയ്ൻ നയതന്ത്രജ്ഞർ യോഗം ചേർന്നതായും സെലൻസ്കി പറഞ്ഞു.

റഷ്യയെയല്ല, തങ്ങൾക്ക് ദൂതന്മാരെക്കുറിച്ചാണ് ആശങ്കയെന്ന് സെലൻസ്കി വ്യക്തമാക്കി. നാലര വർഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ രാജ്യം യഥാർത്ഥ ബദലുകൾ ആഗ്രഹിക്കുന്നു. സ്റ്റീവിനും ജെറെഡിനും എന്തൊക്കെ നിർദേശങ്ങളാണ് ഉള്ളതെന്നും അതിനോട് മോസ്കോ എങ്ങനെ പ്രതികരിക്കുമെന്നും നമുക്ക് കാണാമെന്നും സെലൻസ്കി പറഞ്ഞു. അടുത്തിടെ, റഷ്യ യുക്രൈൻ നഗരങ്ങളിൽ പകൽ സമയത്തുള്ള ആക്രമണം കടുപ്പിച്ചിരുന്നു.