'അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു'; കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനമറിയിച്ച് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന
സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാന വികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന
ദില്ലി: കരിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന. 'എയർ ഇന്ത്യയുടെ എക്സ്പ്രസ് ഫ്ലൈറ്റ് അപകടത്തിൽ ഞങ്ങളുടെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തം ബാധിച്ച എല്ലാവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.' ഐസിഎഒ ട്വീറ്റ് ചെയ്തു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 18 പേർ മരിച്ചു.
സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാന വികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന (International Civil Aviation Organization(ICAO)). ഇത് ഐക്യരാഷ്ട്രസഭയുടെ ഒരു ഭാഗമായി പ്രവർത്തിക്കുന്നു.
190 പേരാണ് എയർ ഇന്ത്യയുടെ IX 1344 വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നാണ് അപകടം സംഭവിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ദുരന്തത്തിൽ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി.