ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലണ്ടന്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടന്‍. ബ്രിട്ടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന്‍ അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് സ്‌കൈ ന്യൂസിനോട് വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം സുരക്ഷിതമാണെന്നും ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിനം 1000 മുതല്‍ 1200 പേരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ചൈനയും പാകിസ്ഥാനുമാണ് താലിബാനെ പൂര്‍ണമായി അംഗീകരിച്ച് മുന്നോട്ട് വന്ന രാജ്യങ്ങള്‍. അഫ്ഗാന്‍ ജനതയുടെ അവകാശത്തെ ചൈന മാനിക്കുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞത്. അഫ്ഗാനില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് ചൈന നടത്തിയിരിക്കുന്നത്. താലിബാനെ പിണക്കിയാല്‍ ചൈനയുടെ നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഉയിഗൂര്‍ വിഷയത്തില്‍ ചൈനയെ ബുദ്ധിമുട്ടിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് താലിബാനും ഉറപ്പ് നല്‍കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona