അമേരിക്കയും ഇറാനും 45 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നിവർ മുൻകൈയെടുത്ത 'ഇസ്ലാമാബാദ് അക്കോർഡ്‌സ്' പ്രകാരം ഹോർമൂസ് കടലിടുക്ക് തുറന്നേക്കും. വിഷയത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്താൻ യുഎസ് പ്രസിഡന്റ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ 45 ദിവസത്തെ താത്കാലിക വെടിനിർത്തലിനുള്ള കരട് പദ്ധതി അമേരിക്കയും ഇറാനും പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്കാകും ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇറാൻ യുദ്ധത്തിലെ സുപ്രധാന പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. 'ഇസ്ലാമാബാദ് അക്കോർഡ്‌സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയതന്ത്ര പരിഹാരത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്നലെ നിർണ്ണായക ചർച്ചകൾ നടത്തിയിരുന്നു. സമാധാന കരാർ പദ്ധതിയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനും 45 ദിവസത്തെ വെടിനിർത്തലിന് ശേഷം സ്ഥിരമായ സമാധാന കരാറിലെത്താനുമാണ് നിർദ്ദേശം.

ഉപരോധങ്ങളിൽ ഇറാന് ഇളവ്?

കരാർ യാഥാർത്ഥ്യമായാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് വരുത്താനും സാധ്യതയുണ്ട്. വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും സമാധാന നീക്കങ്ങൾ സജീവമാണ്. ഈ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അടുത്ത 2 മണിക്കൂറിനുള്ളിൽ ട്രംപിന്‍റെ തീരുമാനം അറിയാമെന്ന പ്രതീക്ഷ യുദ്ധം തുടങ്ങി 45 നാൾ പിന്നിടുമ്പോൾ 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ പശ്ചിമേഷ്യക്കൊപ്പം ലോകത്തിന് തന്നെ വലിയ ആശ്വാസമാകും.