റഷ്യൻ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയെ ഉപദേശിച്ച അമേരിക്ക ഇപ്പോൾ യാചിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. യൂറോപ്പിന്റെ നിലപാട് ദയനീയമാണെന്നും അദ്ദേഹം പരിഹസിച്ചു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പ്രതികരണം.
ദില്ലി: റഷ്യൻ എണ്ണയോടുള്ള അമേരിക്കൻ രൂക്ഷമായി വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി. അമേരിക്ക ഇപ്പോൾ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങാൻ യാചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയ്ക്ക് മേൽ അമേരിക്ക മാസങ്ങളോളം സമ്മർദ്ദം ചെലുത്തി. ഇറാനുമായുള്ള രണ്ടാഴ്ചത്തെ സംഘർഷത്തിന് ശേഷം, യുഎസ് ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള ലോകത്തോട് റഷ്യൻ എണ്ണ വാങ്ങാൻ യാചിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. റഷ്യക്കെതിരെ യുഎസ് പിന്തുണ നേടുന്നതിനായി നിലപാട് സ്വീകരിച്ച യൂറോപ്യൻ രാജ്യങ്ങൾ, ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണയ്ക്കുകയാണെന്നും ആരോപിച്ചു. ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണയ്ക്കുന്നത് യുഎസ് പ്രീതി നേടുമെന്ന് യൂറോപ്പ് കരുതി. ഇത് വളരെ ദയനീയമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ആഗോള എണ്ണവില കുതിച്ചുയർന്നു. തന്ത്രപ്രധാനമായ പാതയിൽ കപ്പലുകളെ ലക്ഷ്യമിടുന്നത് ഇറാൻ തുടർന്നാൽ ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് ട്രംപ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. തങ്ങളെ ആക്രമിച്ചാൽ ഊർജ രംഗത്തെ യുഎസ് കമ്പനികളെ ലക്ഷ്യം വെക്കുമെന്നും ഇറാനും തിരിച്ചടിച്ചു.
അതേസമയം, ഇന്ത്യയുടെ പതാകയുള്ള രണ്ട് ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) കാരിയറുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും പങ്കിട്ട താൽപ്പര്യങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം ടെഹ്‌റാൻ ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി സ്ഥിരീകരിച്ചു.
