ഹോർമുസ് കടലിടുക്കിൽ 48 മണിക്കൂറായി കപ്പലുകളൊന്നും കടന്നുപോയിട്ടില്ലെന്നും ഉപരോധം സമ്പൂർണ്ണമാണെന്നും അമേരിക്ക അവകാശപ്പെടുന്നു. ഇതിനിടയിൽ ഇറാനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, ഇത് ആക്രമണത്തിനുള്ള മറയാകാമെന്ന് റഷ്യ മുന്നറിയിപ്പ് നൽകുന്നു
വാഷിംഗ്ടൺ: ഹോർമുസ് ഉപരോധം 2 ദിവസം പൂർത്തിയാകുമ്പോൾ സമ്പൂർണമെന്ന അവകാശ വാദവുമായി അമേരിക്ക. ഇക്കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒറ്റ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ലെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്‍റെ വാദം. ഹോർമൂസ് ഉപരോധത്തിന് വേണ്ടി മാത്രം 10000 സൈനികരെ വിന്യസിച്ചതായും 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിൽ പങ്കാളികളായതായും അവകാശപ്പെട്ട യു എസ് സെൻട്രൽ കമാൻഡ്, ഇവിടെയെത്തിയ കപ്പലുകളെ മടക്കി അയച്ചെന്നും വ്യക്തമാക്കി. രണ്ട് ദിവസത്തിനകം ഇറാനുമായി സമാധാന ചർച്ച പുനരാരംഭിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം നിലനിൽക്കെ ഹോർമൂസിൽ അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നത് കല്ലുകടിയാണ്. എന്നാൽ ഉപരോധം ഇതുവരെയും സംഘർഷത്തിലേക്ക് നീങ്ങാത്തത് ശുഭസൂചനയാണ്.
2 ദിവസത്തിൽ ചർച്ച തുടങ്ങുമെന്ന് ട്രംപ്
ഇറാനു മേലുള്ള നാവിക ഉപരോധം തുടരുന്നതിനിടെയാണ് ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നത്. അമേരിക്കയിൽ നിന്നുള്ള പുതിയ പ്രസ്താവനകൾ ചർച്ചയ്ക്കുള്ള സാധ്യതകളെ സജീവമാക്കുകയാണ്. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഇറാന് മുന്നിൽ തുറക്കാൻ പോകുന്നത് വലിയ അവസരങ്ങളാണെന്ന് വൈസ് പ്രസിഡണ്ട് ജെ ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾക്കുള്ള സാധ്യതകളിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. ഈ വാരാന്ത്യത്തിനുള്ളിൽ ചർച്ചയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഹോർമൂസിൽ അമേരിക്കയുടെ നാവിക ഉരോധം തുടരുന്നത് കല്ലുകടിയാണ്. ഇത് സംഘർഷത്തിലേക്ക് ഇതുവരെയും നീങ്ങാത്തത് ശുഭസൂചനയാണ്. യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതിയിൽ പിന്നോട്ടു പോകാനും ഇറാൻ തയാറാകുമോയെന്നത് പ്രധാനം. അങ്ങനെയെങ്കിൽ ഉപരോധങ്ങൾ നീക്കി അമേരിക്കയും വലിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കും.
കരയുദ്ധമെന്ന മുന്നറിയിപ്പുമായി റഷ്യ
ഇറാനുമായുള്ള സമാധാന ചർച്ചകൾ രണ്ട് ദിവസത്തിനകം പുനരാരംഭിക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി റഷ്യ. ചർച്ച ആക്രമണത്തിനുള്ള മറയായി അമേരിക്ക മാറ്റുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടത്. അമേരിക്കയുടെ മുൻകാല പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണെന്നും സെർജി ലാവ്റോവ് ചൂണ്ടിക്കാട്ടി. ചർച്ചകൾ കരയാക്രമണം നടത്താനുള്ള മറ മാത്രമായിരിക്കുമെന്നാണ് റഷ്യയുടെ സുപ്രധാന മുന്നറിയിപ്പ്. യുറേനിയം സമ്പുഷ്ട്കീരണം ഇറാന്റെ അവകാശമാണെന്ന നിലപാടും റഷ്യൻ വിദേശകാര്യമന്ത്രി ആവർത്തിച്ചു. അതേസമയം ഇറാനുമായി സമാധാന ചർച്ച രണ്ട് ദിവസത്തിനകം വീണ്ടും തുടങ്ങുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ, ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ സംഘം ഇറാനിലെത്തുന്നതോടെ പ്രതീക്ഷകളും വർധിക്കുകയാണ്.

