പശ്ചിമേഷ്യയിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്നും രാജ്യത്തിൻ്റെ ആണവ, മിസൈൽ പദ്ധതികളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. ഹോർമസിലും പേർഷ്യൻ ഗൾഫിലും പുതിയ അധ്യായം തുറക്കുമെന്നും അയൽ രാജ്യങ്ങളുമായി ചേർന്ന് മേഖലയിൽ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം പുതിയ സന്ദേശത്തിൽ അവകാശപ്പെട്ടു

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശം. ഹോർമസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം സമ്പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. ഹോർമുസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം സ്ഥിരീകരിക്കുന്നതാണ് ഇറാൻ പരമോന്നത നേതാവിന്‍റെ സന്ദേശം. അമേരിക്കൻ സാന്നിധ്യമാണ് മേഖലയിൽ അരക്ഷിതാവസ്ഥക്ക് കാരണമെന്നും മൊജ്തബ കുറ്റപ്പെടുത്തി. അയൽ രാജ്യങ്ങളുമായി ചേർന്നു പോകേണ്ടവരാണ് ഇറാൻ ജനത. എന്നാൽ അമേരിക്കയുടെ സാന്നിധ്യം എന്നും പ്രദേശത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാണ്. അമേരിക്കയുടെ സ്ഥാനം പശ്ചിമേഷ്യൻ മേഖലയിലല്ല, മറിച്ച് കടലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് തെളിയിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് സന്ദേശത്തിൽ കടുപ്പിച്ചു പറഞ്ഞു. അയൽരാജ്യങ്ങളുമായി ചേർന്നുപോകാമെന്നും പുതിയ സംവിധാനം വഴി മേഖലയിൽ സമാധാനവും സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവ-മിസൈൽ ശേഷികൾ സംരക്ഷിക്കും

രാജ്യത്തിന്റെ ആണവ, മിസൈൽ ശേഷികൾ സ്വന്തം അതിർത്തികൾ പോലെ തന്നെ സംരക്ഷിക്കുമെന്നും ഇതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മൊജ്തബ ഖമനെയി വ്യക്തമാക്കി. ഇറാനിയൻ ജനത ഈ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേഖലയുടെ ഭാവി തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു സ്ഥാനവും ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാന്‍റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് തുടരുമെന്നും വിവരിച്ചു. മിസൈൽ - ആണവ പദ്ധതികളിൽ പിന്നോട്ടില്ലെന്ന ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കുന്നതാണ് പരമോന്നത നേതാവിന്റെ പുതിയ സന്ദേശം. പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട, യുദ്ധം തുടങ്ങി അറുപത്തിരണ്ടാം നാളിലാണ് ഇറാൻ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന മൊജ്തബയുടെ ശക്തമായ സന്ദേശം പുറത്തുവന്നിരിക്കുന്നത്.