അമേരിക്കയിൽ ന്യൂജേഴ്‌സിയിലേക്ക് പറന്ന സൺ കൺട്രി വിമാനം, ഒരു യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് ചിക്കാഗോയിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനം തകരുമെന്ന് അലറിവിളിച്ച ഇയാൾ പിന്നീട് ശാന്തനായി മൊബൈലിൽ ഗെയിം കളിച്ചു.
ചിക്കാഗോ: അമേരിക്കയിൽ ആകാശത്തേക്ക് പറന്നുയർന്ന വിമാനത്തിൽ നാടകീയ സംഭവങ്ങളുണ്ടായതിന് പിന്നാലെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിലേക്ക് പോവുകയായിരുന്ന സൺ കൺട്രി എയർലൈൻസ് വിമാനമാണ് ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. സ്വവർഗാനുരാഗികൾ തനിക്ക് കാൻസർ പകരുന്നുവെന്നും അവർ തന്നെ പിന്തുടരുന്നുവെന്നും അലമുറയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ സഹയാത്രികരും ആശങ്കയിലായി. ആദ്യമൊന്ന് അമ്പരന്ന വിമാന ജീവനക്കാർ സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.
മിനിയാപൊളിസിൽ നിന്ന് പുറപ്പെട്ട വിമാനം തകർന്നു വീഴുകയാണെന്നും ഈ യാത്രക്കാരൻ വിളിച്ചുപറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ ഡോണൾഡ് ട്രംപ് ഇവിടെയുണ്ടെന്നും (വിമാനത്തിനുള്ളിൽ) ഇയാൾ അലറി വിളിച്ച് പറഞ്ഞു. യാത്രക്കാർ ഇതേപ്പറ്റി പരസ്പരം സംസാരിക്കുകയും വിമാനത്തിനകം ബഹളമയമാവുകയും ചെയ്ത സമയത്ത് ഈ കോലാഹലങ്ങളെല്ലാം തുടങ്ങിയ യാത്രക്കാരൻ സ്വന്തം സീറ്റിലിരുന്ന് തൻ്റെ മൊബൈൽ ഫോണിൽ വീഡിയോ ഗെയിം കളിച്ചു. ഈ സമയത്ത് ഇയാൾ വളരെ ശാന്തനുമായിരുന്നു.
ചിക്കാഗോയിൽ വിമാനം ലാൻഡ് ചെയ്തയുടൻ ചിക്കാഗോ പൊലീസ് വിമാനത്തിൽ നിന്നും ഇയാളെ കൈവിലങ്ങ് അണിയിച്ച് പിടിച്ചുകൊണ്ടുപോയി. യാത്രക്കാരുടെ ക്ഷമയ്ക്ക് നന്ദി പറഞ്ഞ വിമാന ജീവനക്കാർ, അസൗകര്യം നേരിട്ടതിന് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു. പിന്നീട് വിമാനം ന്യൂജേഴ്‌സിയിലേക്ക് തന്നെ തിരികെ പറന്നു.


