മാർച്ച് 31 മുതൽ ബാഗ്ദാദിൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്ന് ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് മോചനം.
ബാഗ്ദാദ്: അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ ബാഗ്ദാദിൽ നിന്ന് മോചിതയായി. കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയ ഷെല്ലി കിറ്റിൽസൺ ചൊവ്വാഴ്ചയാണ് വിട്ടയക്കപ്പെട്ടത്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് വിവരം സ്ഥിരീകരിച്ചത്. നിലവിൽ കിറ്റിൽസൺ എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
മാർച്ച് 31 മുതൽ ബാഗ്ദാദിൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്ന് ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് മോചനം. നിലവിലെ ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള ബഹുമാനസൂചകമായാണ് ഈ തീരുമാനമെന്നാണ് സായുധ സേനാ സുരക്ഷാ വക്താവ് വിശദമാക്കിയത്. 49 വയസ്സുകാരിയായ ഷെല്ലി കിറ്റിൽസണെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത്, ഇറാഖ് സുരക്ഷാ സേന പ്രതികളെ പിന്തുടർന്നിരുന്നതായി ഇറാഖ് സർക്കാർ വ്യക്തമാക്കി. ഈ പിന്തുടരലിനിടയിൽ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ചിരുന്ന ഒരു കാർ മറിയുകയും, ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വിദേശികളെ തട്ടിക്കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി കഴിഞ്ഞ ആഴ്ച സുരക്ഷാ സേനയ്ക്ക് ഉത്തരവ് നൽകിയിരുന്നു. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്ലി അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമപ്രവർത്തകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


