പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി. നടുറോഡിൽ കാർ തടഞ്ഞുനിർത്തിയായിരുന്നു സംഭവം. 

ബാഗ്ദാദ്: പുരസ്കാര ജേതാവായ പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഇറാഖിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അങ്ങോട്ടേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഇവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

തിരക്കേറിയ റോഡിൽ വെച്ച് ആയുധധാരികളായ സംഘം ഷെല്ലിയുടെ കാർ തടഞ്ഞുനിർത്തുകയും അവരെ ബലമായി പുറത്തിറക്കി മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അൽ അറേബ്യ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരെ സുരക്ഷാ സേന പിന്തുടരുന്നതിനിടെ കുറ്റവാളികളുടെ ഒരു വാഹനം മറിഞ്ഞു. ഈ വാഹനത്തിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

രണ്ട് കാറുകളിലായാണ് അക്രമിസംഘം എത്തിയത്. ഇതിൽ ഷെല്ലിയുമായി രണ്ടാമത്തെ കാർ ബാഗ്ദാദിന്റെ തെക്കൻ മേഖലയിലേക്ക് കടന്നുകളഞ്ഞു. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഒരു വിദേശ മാധ്യമപ്രവർത്തക തട്ടിക്കൊണ്ടുപോകപ്പെട്ടതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളികളെ പിടികൂടാൻ പ്രത്യേക സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അനുകൂല സായുധ സംഘങ്ങൾ ആക്രമണം ശക്തമാക്കിയിരുന്നു. ഇറാഖിലുള്ള അമേരിക്കൻ പൗരന്മാർ രാജ്യം വിടണമെന്ന് യുഎസ് എംബസി നേരത്തെ നിർദ്ദേശിച്ചിരുന്നു. 2023-ൽ ബാഗ്ദാദിൽ വെച്ച് കാണാതായ എലിസബത്ത് സുർക്കോവ് എന്ന ഗവേഷകയെ 2025 സെപ്റ്റംബറിലാണ് മോചിപ്പിച്ചത്. ഇറാൻ അനുകൂല ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയാണ് അവരെ തടങ്കലിൽ വെച്ചിരുന്നതെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.