കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക വിമാനത്തിൽ മറ്റ് 23 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾക്കൊപ്പമാണ് സന്താന സെൽവത്തിന്റെ ഭൗതികാവശിഷ്ടവും അയച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്ത് എയർവേയ്സ് പ്രത്യേക ക്രമീകരണത്തിലൊരുക്കിയ വിമാനത്തിൽ മൃതദേഹവുമായി വിമാനം പുറപ്പെട്ടു. ആദ്യം കൊളംബോ വഴിയാണ് കൊച്ചിയിലെത്തുക, പിന്നീട് കരമാർഗം തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂരിലുള്ള വീട്ടിലെത്തിക്കും.

മേഖലയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ചില ദിവസങ്ങളായി തടസപ്പെട്ടതിനാൽ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിൽ ബുദ്ധിമുട്ടുകൾ നിലനിന്നിരുന്നു. ഇതിനെ തുടർന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി കുവൈത്ത് അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അനുമതിയും ക്രമീകരണങ്ങളും ഒരുക്കിയത്.

സന്താന സെൽവത്തിന്റെ മൃതദേഹത്തോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലായി കുവൈത്തിൽ മരണമടഞ്ഞ അഞ്ച് മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 23 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും അതേ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂർ സ്വദേശിയായ സന്താന സെൽവം കൃഷ്ണൻ (37) കഴിഞ്ഞ 12 വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്നു. വൈദ്യുതി–ജല–പുനരുപയോഗ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരനായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഡ്രോൺ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞത്.